Monday, March 21, 2016

ഇന്ന് മാർച്ച് 21 അഥവാ ലോക കവിതാദിനം



ലോക കവിതാ ദിനാഘോഷത്തിന്റെ ഈ വർഷത്തിനു മാധുര്യമേറും കാരണം 2000 മാണ്ടിൽ തുടങ്ങിയ ഈ ആഘോഷത്തിന്റെ മധുരപതിനേഴാണീവർഷം.

ലോകം മുഴുവൻ കവിതകൾ വായിക്കുന്നതും എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും പഠിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ ഈ ലോക കവിതാ ദിനമെന്നതിലൂടെ ഉദ്ദേശിക്കുന്നത്.

ലോക കവിതാ ദിനം ആഘോഷിക്കുമ്പോൾ ഇന്ന് ലോകത്ത്‌ അസമാധാനവും ആശങ്കയും അമ്പരപ്പുമാണ്‌ നടമാടുന്നത്‌. ആധുനിക വിവര സാങ്കേതിക വിദ്യകളുടെ വിസ്മയത്തിൽ മുഴുകുന്ന പുതിയ തലമുറയിലെ കുട്ടികൾ താളാത്മകമായ മനസ്സുകളെ അവതാളത്തിലാക്കുന്നു.

മനുഷ്യ മനസ്സിന്റെ അറയിൽ മനുഷ്യത്വം നിറയ്ക്കുവാൻ കഴിയുന്ന കവിതകൾ എഴുതുവാനും വായിക്കുവാനും ചൊല്ലുവാനും ഈ തലമുറയിലെ വിദ്യാർത്ഥികൾ താൽപര്യം കാണിക്കുന്നില്ല!.

റോമിലെ ഇതിഹാസ കാവ്യ രചയിതാവായ വെർജിലിന്റെ ജന്മദിനത്തെ സ്മരിക്കുന്നതിനാണ്‌ യുണൈറ്റഡ്‌ നേഷൻസ്‌ എഡ്യൂക്കേഷണൽ സൈന്റിഫിക്‌ ആന്റ്‌ കൽച്ചറൽ ഓർഗനൈസേഷൻ എന്ന യുനെസ്കോ മാർച്ച്‌ 21 ലോക കവിതാ ദിനമായി ആഘോഷിച്ചു വരുന്നത്‌.

പൂബ്ലിയൂസ്‌ വെർജീലിയൂസ്‌ മാരോ എന്നാണ്‌ ലത്തീനിൽ അദ്ദേഹത്തിന്റെ മുഴുവൻ പേര്‌. കവിതകളിലൂടെ ഭാഷാ വൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1999-ൽ പാരീസിൽ ചേർന്ന യുനെസ്കോ യോഗത്തിലാണ്‌ ലോക കവിതാ ദിനം ആഘോഷിക്കുവാനുള്ള തീരുമാനമുണ്ടായത്‌. ആദ്യ ലോക കവിതാ ദിനം ആചരിച്ചത്‌ 2000 മാർച്ച്‌ 21 ന്‌ ആയിരുന്നു.

ഇറ്റലിയിലെ മാന്ത്വായ്ക്കടുത്ത്‌ ആൻഡീസിൽ ബി.സി. 70 ഓക്ടോബർ 15 ന്‌ വെർജിൽ ജനിച്ചുവെങ്കിലും യുനെസ്കോ മാർച്ച്‌ 21 ആയിരുന്നു ലോക കവിതാ ദിനമായി പ്രഖ്യാപിച്ചത്‌. കവിയുടെ ജന്മദിനമായ ഒക്ടോബർ 15 നും ചില രാജ്യങ്ങൾ ലോക കവിതാ ദിനം ആഘോഷിക്കുന്നുണ്ട്‌.

വിദ്യാസമ്പന്നനായ വെർജിലിന്റെ ജീവിതം ശാന്തമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കൃതികളിൽ ഇറ്റലിയിൽ ദീർഘനാൾ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ അസ്വസ്ഥതയും തുടർന്നുണ്ടായ സമാധാനത്തിന്റെ സ്വസ്ഥതയും കലർന്നിട്ടുണ്ട്‌. വ്യക്തികൾ ലോകത്ത്‌ എവിടെയായിരുന്നാലും അവർ പങ്കുവയ്ക്കുന്നത്‌ മനുഷ്യവർഗ്ഗത്തിന്റെയും മനുഷ്യത്വത്തിന്റെയുമായിട്ട്‌ സമാനതയുള്ള ചോദ്യവും വികാരവും തന്നെ ആയിരിക്കും കവിതയിലൂടെ കവികൾ ആവർത്തിച്ച്‌ വെളിപ്പെടുത്തുന്നത്‌.

പ്രാദേശികമായ സ്വച്ഛതയെയും ലോക സമാധാനത്തെയും കുറിച്ചുള്ള സ്വപ്നാത്മകമായ പ്രവചനമാണ്‌ എക്ലോഗ്സ്‌ (42- 37 ബി.സി.) എന്ന വെർജിലിന്റെ ആദ്യ കൃതിയായ ആരണ്യകാവ്യ സമാഹാരം. ആഭ്യന്തരയുദ്ധാനന്തരം സർക്കാർ ചെയ്യേണ്ട ജനസംഖ്യയുടെ ക്രമീകരണത്തിലേക്കും കൃഷിയുടെ പുനരുദ്ധാരണത്തിലേക്കും വിരൽ ചൂണ്ടുന്ന കൃതിയാണ്‌.

അതുപോലെ എഴുതി പൂർത്തിയാക്കാൻ കഴിയാതെപോയ ഈനീഡ്‌. യുദ്ധാനന്തരം റോമിന്റെ പുനർജന്മത്തിൽ സന്തോഷിക്കുന്ന കവി ട്രോയിയിലെ ഈനിയാസിന്റെ ഐതിഹാസികമായ റോമാനഗരനിർമ്മാണം, റോമൻ രീതിയിൽ അഗസ്റ്റസ്‌ സാധിച്ച ലോകത്തിന്റെ പുനരേകീകരണം എന്നിവ മനോഹരമായി ഈനീഡിൽ പ്രകീർത്തിക്കുന്നുണ്ട്‌. “എല്ലാം കീഴടക്കുന്ന സ്നേഹം” വെർജിലിന്റെ മഹദ്‌വചനങ്ങളിൽ ഇത്‌ ഇന്നും ലോകത്ത്‌ പ്രസക്തമായിരിക്കുന്നു.

റോമിൽ ആഭ്യന്തരയുദ്ധം ഉണ്ടായപ്പോൾ വെർജിലിന്‌ 20 വയസ്സായിരുന്നു. അദ്ദേഹം വളരാൻ തുടങ്ങിയപ്പോൾ റോമാ സാമ്രാജ്യം അധികാരത്തിന്റെയും വിശപ്പിന്റെയും യുദ്ധത്തിന്റെയും പ്രതിസന്ധികളിലും കെടുതികളിലും പെട്ട്‌ ജനത നട്ടം തിരിയുകയായിരുന്നു. ഇവയെ വെറുത്ത കവി മനസ്സ്‌ അസ്വസ്ഥമാകുകയും സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന്‌ കവിതകളിലൂടെ പോരാടി വിജയം കണ്ടെത്തി സന്തോഷിക്കുന്നതായി മനസ്സിലാക്കാം.

രാജ്യത്തുണ്ടായ നൊമ്പരങ്ങളിൽപെട്ട്‌ വിവാഹിതനാകാത്ത കവി സമാധാനത്തിനായി കവിതകൾ കരളിൽ വിരിയിച്ച കവി,താൻ ഒരിക്കൽ സ്നേഹിച്ചിരുന്ന പ്ലോട്ടിയ എന്ന യുവതിയെ വെർജിൽ ഓർമ്മിച്ചു കൊണ്ട് ഇങ്ങിനെ പറയുകയുണ്ടായി :

Oh Plotia, do I still remember your name?
In your tresses dwelt the night spangled over with stars,
presager of longing promiser of light
I could not let your life into mine.

കവിയുടെ മരണത്തെ കുറിച്ച് ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ബ്രോക്കിന്റെ ‘ദ് ഡത്ത് ഓഫ് വെർജിൽ’ (വെർജിലിന്റെ മരണം.) എന്ന നോവൽ തന്നെയുണ്ട് .ഇത് ഒരു ഗദ്യകാവ്യമാണ്.

റോമാ ചക്രവർത്തി അഗസ്റ്റസ് സീസർ ഗ്രീസിൽ നിന്ന് ഇറ്റലിയിലെ ബ്രീൻഡീസി പട്ടണത്തിലേയ്ക്കു വരുന്ന വരവാണത് ഈ നോവലിന്റെ ഇതിവൃത്തം. സീസറിന്റെ കവിയാണ് വെർജിൽ. ഇനീഡ് എന്ന മഹാകാവ്യം പൂർത്തിയാക്കാൻ കഴിയാതെ ആ കവി ആ ഏഴു യാനപാത്രങ്ങളിലൊന്നിൽ അവശനായി കിടക്കുകയാണ്.

മരണം അദ്ദേഹത്തിന്റെ മുഖത്തു മുദ്ര ചാർത്തിയിരിക്കുന്നു. ഏതൻസ് നഗരത്തിൽ പാർക്കുകയായിരുന്നു വെർജിൽ. അദ്ദേഹം എന്തിന് ഏതന്‍സ് ഉപേക്ഷിച്ച് ഇറ്റലിയിലേക്ക് സീസറോടൊരുമിച്ചു പോന്നു? ഹോമറിന്റെ പാവനമായ അന്തരീക്ഷത്തിൽ ഇനീഡ് പൂർണ്ണമാക്കാമെന്ന അഭിലാഷം നശിച്ചിരിക്കുന്നു.

പ്ലേറ്റോയുടെ നഗരത്തിലിരുന്നു ധ്യാനിച്ചുകൊണ്ട് സ്വതന്ത്രമായ ജീവിതം നയിക്കാമെന്ന ആശ ഇല്ലാതായിരിക്കുന്നു. വിജ്ഞാനത്തിലൂടെ സുഖം പ്രാപിക്കാം എന്ന പ്രത്യാശ നഷ്ടപ്പെടിരിക്കുന്നു. എന്തിനാണ് വെർജിൽ അതൊക്കെ ഉപേക്ഷിച്ചത്? കരുതിക്കൂട്ടിയോ? അതോ വിധിയുടെ വിനോദമോ?.

പൂർണ്ണമാകാത്ത രചനയായ ഇനീഡിന്റെ കൈയെഴുത്തു പ്രതി അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. അതുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് അദ്ദേഹം അസ്തമിക്കുന്ന നക്ഷത്രത്തെ നോക്കി കണ്ണുചിമ്മി. പുതപ്പു താടിവരെ വലിച്ചിട്ടു. അദ്ദേഹത്തിനു തണുക്കുണ്ടായിരിക്കണം.

സീസറിനെ സ്വീകരിക്കാൻ റോമാക്കാർ കൂടിയിരിക്കുകയാണ്. ചക്രവർത്തിക്ക് 43 വയസ്സു തികയുന്ന ആഘോഷമാണ് ഇന്ന് അവിടെ നടക്കുന്നത്.അദ്ദേഹത്തിനു വേണ്ടിയാണ് കവി ഇത്രയും കാലം സേവനമനുഷ്ഠിച്ചത്.

ആഘോഷങ്ങൾക്കൊടുവിൽ കൊട്ടാരത്തിൽ ആ കവി മരണം ശ്രവിക്കുകയായിരുന്നു, ഒരു ഞെട്ടൽ പോലുമില്ലാതെ അതിനെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു. മരണത്തിന്റെ ബീജം ഓരോ ജീവിതത്തിലും നിക്ഷിപ്തമത്രേ. അത് അനുനിമിഷം വികസിച്ചുവരുന്നതെങ്ങനെയാന് വെർജിൽ മനസിലാക്കി.

സീസറിനെ തെറ്റായ വിധത്തിൽ ബഹുജനം ആരാധിക്കുന്നതുപോലെ താനും വേറൊരുവിധത്തിൽ കപടദൈവങ്ങളെ ആരാധിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഗ്രഹിച്ചു. കാവ്യത്തിന് സേവനമനുഷ്ഠിച്ച് ജീവിതത്തെ ഉപേക്ഷിക്കുകയായിരുന്നു വെർജിൽ.19 ബി.സി. സെപ്റ്റംബർ 21 ന്‌ കവി തന്റെ 52 ആം വയസ്സിൽ ഈ ലോകത്തിലെ ജീവിതം ഉപേക്ഷിച്ചു മറ്റൊരു ലോകത്തിലിരുന്ന് ഇനീഡ് എന്ന കാവ്യം പൂർത്തിയാക്കാൻ യാത്രയായി.......

അസ്വസ്ഥമാകുന്ന ഭൂമിയുടെ ഇന്നത്തെ അവസ്ഥയിൽ സ്വസ്ഥത വീണ്ടെടുക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്‌ മാനവികത കൈവിടാത്തവർ ഈ ലോക കവിതാ ദിനത്തിൽ മാനവരാശിക്കായി ചെയ്യാനുള്ളത്‌. മുത്തുകളായ മൂല്യങ്ങൾ മനസ്സുകളിൽ നിറച്ച്‌ നന്മ കൈമോശം വരാതിരിക്കുന്നതിനുള്ള ചെറുത്തുനിൽപ്പിനുവേണ്ട കരുത്ത്‌ കവിതകൾക്ക്‌ ഉണ്ട്‌.

അക്രമാസക്തമായ കമ്പ്യൂട്ടർ ഗയിമുകളിലും മയക്കുമരുന്നുകളിലും വിദ്യാർഥികൾ ആസക്തികാണിക്കുമ്പോൾ തന്നെ ഇത്തരം പ്രവണതകളിൽ നിന്നും മാറി നിന്ന്‌ ലോകത്തിന്റെ നൊമ്പരങ്ങൾ കാണുവാനും കേൾക്കുവാനും അവയ്ക്കെതിരെ കവിതകളിലൂടെ പ്രതികരിക്കാനും സാധിക്കണം.

ഒരു നല്ല നാളേയ്ക്കു വേണ്ടിയുള്ള പ്രയാണത്തിൽ ഈ ലോകത്ത്‌ ഇനിയും ധാരാളം കവിതകൾ ഉണ്ടാകട്ടെ ഇത്തരത്തിലുള്ള കവിതകൾക്കായി നമ്മുക്ക് കാതോർക്കാം.

ഇത്തരം കവിതകൾ സ്കൂളുകളിലും കോളജുകളിലും മുളയ്ക്കുവാൻ ഉതകുന്നതാകട്ടെ ഈ വർഷത്തിലെ ലോക കവിതാ ദിനാഘോഷങ്ങൾ എന്ന്‌ ആഗ്രഹിക്കുന്നു.

Wednesday, February 17, 2016

മലയാള സാഹിത്യ ലോകത്തിന് തീരാനഷ്ടം സമ്മാനിച്ച് മറ്റൊരു ദുരന്തം കൂടി......


മലയാള കലാ-സാംസ്കാരിക ലോകത്തിന് ഫെബ്രുവരി സമ്മാനിച്ച നഷ്ടങ്ങളിൽ ഒരു താളും കൂടി എഴുതി ചേർത്തിരിക്കുന്നു. പ്രമുഖ എഴുത്തുകാരൻ അക്ബർ കക്കട്ടിലും നമ്മേ വിട്ടുപിരിഞ്ഞിരിക്കുന്നു.

അമൂർത്തമായതിനെ മൂർത്തവൽക്കരിക്കുക ഏതു കലയിലെയും മൌലികമായ പ്രശ്നമാണ്. ബോധിവൃക്ഷത്തിന്റെ ഒരില ശാന്തിയുടെ ചിഹ്നമാകുന്നതങ്ങനെയാണ്. പ്രാവും ഒലീവുചില്ലയും സമാധാനത്തിന്റെ മൂർത്തബിംബങ്ങളാവുന്നതുമങ്ങനെയാണ്... കലാകാരനെ ഈ ബിംബകൽ‌പ്പനകൾ, അമൂർത്ത സൂക്ഷ്മഭാവങ്ങളെ മറ്റൊരാൾക്ക് അനുഭവേദ്യമാക്കാൻ സഹായിക്കുന്നു. ചില ഭാവങ്ങൾ സൂക്ഷ്മമെന്നതുപോലെ സങ്കീർണ്ണവുമാകുമ്പോൾ ബിംബവൽക്കരണം അനായാസമാവുകയില്ല.... ഇവിടെയാണ് ആധുനികരായ എഴുത്തുകാർ - ജെയിംസ് ജോയ്സും കസാൻ‌ദ്സാഖീസും മുതൽ നമ്മുടെ അൿബർ കക്കട്ടിൽ വരെ - യവനമോ ഭാരതീയമോ ആയ ഇതിഹാസങ്ങളിലേയ്ക്ക് കടക്കുന്നത്.അക്ബറിനെ കുറിച്ച് ഒ എൻ വി കുറുപ്പ് പറഞ്ഞ വക്കുകളാണിത് ഈ രണ്ടു പേരും ഇന്ന് നമ്മോടു കൂടെയില്ല ...

കലാകാരുടെയും സാഹിത്യകാരുടെയും സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് മുദ്രാവാക്യം വിളിയിലൂടെയും പ്രസ്താവന ഇറക്കലിലൂടെയുമല്ലെന്നും അവർ സമൂഹത്തോടുള്ള ബാധ്യത നിർവഹിക്കേണ്ടത് അവരുടെ സർഗസൃഷ്ടികളിലുടെയാണെന്നും വർഗീയത സമൂഹത്തിൽ പടർത്തുകയാണെന്നും ചുരുക്കം ചിലരുടെ ചെയ്തികളുടെ പേരിൽ സമൂഹത്തെ മുഴുവൻ തീവ്രവാദികളാക്കുകയാണെന്നും,തല്‍ക്കാലം നമ്മൾ ലൈവായിരിക്കുക എന്നതായിരുക്കുന്നു സാമൂഹിക, സാംസ്കാരിക, സാഹിത്യ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ആറുവർഷങ്ങൾക്ക് മുൻപ് 2010 ൽ ഫ്രൻസ് കൾച്ചറൽ സെന്റർ ലൈബ്രറി റീഡേഴ്സ് ഫോറം നല്‍കിയ സ്വീകരണത്തിൽ അദ്ദേഹം ഇങ്ങിനെ സംസാരിക്കുകയുണ്ടായി. ആ സ്വീകരണ യോഗത്തിൽ ഈയുള്ളവനും ഒരു ഭാഗമായിരിന്നു .

അദ്ധ്യാപകരുടെ ജീവിതവും അനുഭവും ചേര്‍ത്തുവച്ച എഴുത്തുകളാണ് അക്ബർ കക്കട്ടിൽ എന്ന എഴുത്തുകാരനെ ജനകീയനാക്കിയത് എന്ന് പറയാം. കോഴിക്കോട് ജില്ലയിലെ കക്കട്ടിലിൽ 1954 ജൂലൈ 7ന് പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബർ കക്കട്ടിലിന്റെ ജനനം. കക്കട്ടിൽ പാറയിൽ എൽ . പി വട്ടോളി സംസ്കൃതം സെക്കന്റഡറി എന്നീ സ്കൂളുകളിലും പഠിച്ചു. പ്രീഡിഗ്രി ആദ്യവർ ഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടർ ന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു.

ബിരുദാനന്തര ബിരുദത്തിന് ആദ്യവർ ഷം തൃശൂര്‍ കേരളവര്‍മ്മ കോളേജിലും രണ്ടാം വർഷം തലശ്ശേരി ഗവ. ബ്രണ്ണൺ കോളേജിലും പഠിച്ചു. ബ്രണ്ണനിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിങ് കോളേജില്‍ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിങ് കോളേജിലും കോളേജ് യൂണിയന്‍ ചെയർമാനും കാലിക്കട്ട് യൂനിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളില്‍ മലയാളം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. സർവീസിൽ നിന്നുപിരിയും വരെ ദീർഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്കൂളിൽ കുറച്ചു വര്‍ഷങ്ങൾ . കുറ്റ്യാടി ഗവ.ഹൈസ്കൂൾ, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിർമ്മാണസമിതികളിൽ ദീർഘകാലമായി അംഗമായിരുന്നു.

രണ്ടു തവണ കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ , കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷൻ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ 'ഹരിത വിദ്യാലയ'ത്തിന്റെ സ്ഥിരം ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സിന്റെയും ഒലീവ് പബ്ലിക്കേഷന്‍സിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം കണ്‍വീനറുമായിയിരുന്നു. ഇപ്പോൾ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാണ്. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശകസമിതികൾ ,സംസ്ഥാന സാക്ഷരതാമിഷൻ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എന്‍ ഐ ഒ എസ്) കരിക്കുലം കമ്മറ്റി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ശമീല ഫഹ്മി, അദ്ധ്യാപക കഥകൾ , ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകൾ , പതിനൊന്ന് നോവലറ്റുകൾ , മൃത്യുയോഗം, സ്ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് പ്രധാനകൃതികൾ .

4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം ഇദ്ദേഹത്തിന്റെ 54 പുസ്തകങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ ആറാംകാലം കാലിക്കട്ട് യൂണിവേഴ്സിറ്റിയിലും മൈസൂർ യൂണിവേഴ്സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകൾ സംസ്ഥാന സിലബസ്സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1992-ൽ ഹാസവിഭാഗത്തിൽ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാർഡ് ‘സ്കൂൾ ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004-ൽ നോവലിനുള്ള അവാർഡ് വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന്[1]. സംസ്ഥാന ഗവണ്മെന്റിന്റെ രണ്ട് അവാർഡുകളും ലഭിക്കുകയുണ്ടായി. 1998 -ൽ മികച്ച നോവലിന് (സ്ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാർഡ്. 2000- ൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ( സ്കൂൾ ഡയറി- ദൂരദർശൻ സീരിയൽ). 1992-ൽ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും ലഭിച്ചു. 2002-ൽ ‘വടക്കു നിന്നൊരു കുടുംബ വൃത്താന്തം’ അബുദാബി ശക്തി അവാർഡും നേടിയിട്ടുണ്ട്.

Sunday, January 11, 2015

ഗാനഗന്ധര്‍വന്‍ @ 75


കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ. ജെ. യേശുദാസ്‌ 1940 ജനുവരി 10 ആം തിയതി ഫോര്‍ട്ടുകൊച്ചിയിലെ ലത്തീന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായി ജനിച്ചു.

കര്‍ണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലര്‍ത്താത്ത ഒരു സമുദായത്തില്‍ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛന്‍ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച അഗസ്റ്റിന്‍ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാന്‍ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിന്‍ ‍.

അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ്‌ പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആര്‍ ‍. എല്‍ . വി, സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഇത് ചെമ്പൈയുടെ മരണംവരെ തുടര്‍ന്നു പോന്നു.

1961 നവംബര്‍ 16നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകന്‍ തന്റെ ' കാല്‍പ്പാടുകള്‍ ' എന്ന സിനിമയില്‍ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു.

സംഗീത സംവിധായകരായി ദക്ഷിണാമൂര്‍ത്തി, എം. എസ്‌. ബാബുരാജ്‌, ദേവരാജന്‍ എന്നിവരും ഗാനരചയിതാക്കളായി വയലാര്‍, പി. ഭാസ്കരന്‍ , ഓ. എന്‍ ‍. വി. എന്നിവരും നിറഞ്ഞുനിന്ന അക്കാലത്ത്‌ ഈ കൂട്ടുകെട്ടിനൊപ്പം യേശുദാസും ചേര്‍ന്നപ്പോള്‍ പിറന്നത്‌ ഒരുപിടി നല്ലഗാനങ്ങളാണ്‌. മനസ്സിനെ തൊട്ടുണര്‍ത്തുന്ന സംഗീതവും ഉള്ളില്‍ത്തട്ടുന്ന വരികളും അക്കാലത്തെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു.

പത്മഭൂഷണ്‍ , പത്മശ്രീ, അണ്ണാമലൈ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദം, കേരളാ സര്‍വകലാശാലയുടെ ഡി.ലിറ്റ് , ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളില്‍ ആസ്ഥാന വിദ്വാന്‍ സ്ഥാനം,ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ ,ഇരുപത്തിമൂന്നു തവണ കേരള സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ , എട്ടു തവണ തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ എന്നിങ്ങളെയുള്ള അംഗീകാരങ്ങള്‍ ഒട്ടനവധി ഇദ്ദേഹത്തിനു സ്വന്തമാണ്.

Friday, August 17, 2012

നേതാജി ‘ദി ഫര്‍ഗോട്ടണ്‍ ഹീറോ’



നമ്മുടെ രാജ്യത്തിന്‌സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍അവകാശം ലഭിച്ചിട്ട് അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ ബലികൊടുത്ത മഹാത്മാഗാന്ധി, ഭഗത്സിംങ്, ഡോ. അംബേക്കര്‍, ബാലഗംഗാധര തിലകന്‍, ഗോപാല ക്യഷ്ണ ഗോഖലെ, ത്ഡാന്‍സി റാണി ലക്ഷ്മി ഭായി തുടങ്ങിയവര്‍ക്ക് കിട്ടുന്ന ഒരു പരിഗണന നേതാജി സുബാഷ് ചന്ദ്രബോസിനു കിട്ടുന്നുണ്ടോ?

ഭാരതത്തിലെ ഏറ്റവും വലിയ ദുരൂഹതയായി നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ തിരോധാനം.1945 ആഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നേതാജി മരിച്ചു എന്നാ‍യിരുന്നു നേതാജിയുടെ തിരോധാനം അന്വേഷിച്ച ഷാനവാസ് കമ്മീഷന്റെയും (1956 ല്‍ ) ഖോസ്ല കമ്മീഷന്റെയും (1970 ല്‍ ) കണ്ടെത്തലുകള്‍.ഇന്ത്യന്‍ ഗവണ്‍മെന്റ്‌ രണ്ടു റിപ്പോര്‍ട്ടുകളും തള്ളിക്കളയുകയും ചെയ്തു.വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മനോജ് മുഖര്‍ജി കമ്മിറ്റി (1999 ല്‍ ) കണ്ടെത്തല്‍ തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നേതാജി മരിച്ചില്ലെന്നും, ജപ്പാനിലെ റിങ്കോജി ക്ഷേത്രത്തിലുള്ള ചിതാഭസ്മം നേതാജിയുടേതല്ലെന്നും ഈ കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടും സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

ഈ അവസരത്തിലാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള ഭാരതീയരായ ഒരു സംഘം ചെറുപ്പക്കാര്‍ ‘മിഷന്‍ നേതാജി’ ( www.missionnetaji.org ) എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയത്‌. ദുരൂഹതകള്‍ നീക്കാന്‍ കമ്മീഷനെ സഹായിക്കുക എന്നതാണ്‌ ‘മിഷന്‍ നേതാജി’യുടെ പ്രധാനലക്ഷ്യം.

നേതാജിയുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും നിലവില്‍ ഭാരതസര്‍ക്കാരിന്റെ പക്കലുണ്ട്‌. എങ്കിലും ‘രാജ്യസുരക്ഷ’യെ മുന്‍നിര്‍ത്തി അതൊന്നും കമ്മീഷനു നല്‍കാനാവില്ലെന്നാണ്‌ ഔദ്യോഗികവിശദീകരണം. ഇന്നും നേതാജിയുടെ മരണത്തെ സംബദ്ധിച്ചുള്ള സത്യം കണ്ടെത്താനായിട്ടില്ല.

ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തില്‍ ഒരു പ്രധാന നേതാവായിരുന്ന നേതാജി എന്ന സുഭാഷ് ചന്ദ്ര ബോസ് 1897, ജനുവരി 23 ല്‍ കട്ടക്കില്‍ ജനിച്ചു. പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ ഒറീസ്സയില്‍ ഉള്‍പ്പെട്ടതുമായ കട്ടക്കിലെ പ്രശസ്ഥ വക്കീലായിരുന്ന ജാനകിനാഥ് ബോസായിരുന്നു അച്ചന്‍ അമ്മ പ്രഭാവതിയും. കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

1920 – ല്‍സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാ‍ന്‍ വേണ്ടി അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1939ല്‍ സുബാഷ് ചന്ദ്രബോസ് ഗാന്ധിജിയുടെ സ്ഥാനാര്‍ഥിയായിരുന്ന പട്ടാഭി സീതാരാമയ്യയെ മറികടന്ന് പ്രസിഡന്റായെങ്കിലും കോണ്‍ഗ്രസ്സ് അംഗമല്ലാത്ത ഗാന്ധി തന്റെ സ്ഥാനാര്‍ത്ഥി തോറ്റതില്‍ സെന്റിമെന്റ് വര്‍ക്കൌട്ട് ചെയ്തതിനെ തുടര്‍ന്ന് സുബാഷ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയുണ്ടായി.

ഒരാള്‍ വിശുദ്ധനായിരുന്നെങ്കില്‍ മറ്റെയാള്‍ പടയാളിയായിരുന്നു. ’ദേശാഭിമാനികളിലെ രാജകുമാരന്‍’ എന്നാണ് നേതാജിയെ ഗാന്ധിജി വിളിച്ചിരുന്നത്. നെഹ്രുവുമായി ആശയപരമായി നേതാജിക്ക് വിയോജിപ്പുകളുണ്ടായിരുന്നു. നെഹ്രുവിന്റെ മതേതര സങ്കല്‍പ്പമായിരുന്നില്ല നേതാജിയുടേത്. വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അംഗീകരിക്കുന്ന സമീപനമായിരുന്നു നേതാജിയുടേത്. നേതാജി ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യതയുണ്ടായിരുന്നുവെന്നത് ശരിയാണ്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വ്യക്തമായൊരു ദര്‍ശനം നേതാജിക്കുണ്ടായിരുന്നു.

1921- ല്‍ വെയില്‍സിലെ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ബഹിഷ്കരിക്കാന്‍ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തു അതെത്തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലും ആയി. 1924 ഒക്‌ടോബറില്‍ തീവ്രവാദിയാണെന്ന സംശയത്തിന്റെ പേരില്‍ ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബര്‍മ്മയിലേക്ക് നാടുകടത്തി. സെപ്തംമ്പര്‍ 25 ന് അദ്ദേഹം ജയില്‍ മോചിതനായി, അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കല്‍ക്കട്ട മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധകാലത്ത് അധികൃതര്‍ അദ്ദേഹത്തെ ജയിലിലടച്ചുവെങ്കിലും ജയിലില്‍ നിരാഹാരസമരം തുടങ്ങിയതിനാല്‍ അദ്ദേഹത്തെ ഒരാഴച്ചക്കുള്ളില്‍ മോചിപ്പിച്ചു.എന്നാല്‍ കല്‍ക്കട്ടയിലെ അദേഹത്തിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു.

1941 ജനുവരി 19 ന് തന്റെ അനന്തിരവനായ ശിശിര്‍ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനിലേക്കും പിന്നെ മോസ്കോയിലുമെത്തി. അവിടെ നിന്നും റോമിലും അവസാനം ജര്‍മ്മനിയിലും എത്തിച്ചേര്‍ന്നു.

യൂറോപ്പിലെ ജര്‍മന്‍ അധിനിവേശരാജ്യങ്ങളില്‍ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയില്‍ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യന്‍ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യന്‍ ലീജിയണ്‍ എന്നൊരു സേന രൂപീകരിച്ചു. ഏകദേശം 4500 സൈനികര് ഉണ്ടായിരുന്നു ഈ സേനയില്. ജര്‍മ്മന്‍ വിദേശവകുപ്പില്‍ 1941 ജൂലൈ മാസത്തില്‍ ‘ പ്രത്യേക ഭാരത വകുപ്പ് ’ രൂപീകരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബര്‍ലിനില്‍ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം‘ അദ്ദേഹം സ്ഥാപിച്ചു.

സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയില്‍ നടപ്പില്‍ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തില്‍ രൂപീകരിച്ചു. കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം അങ്കിതമായ മൂവര്‍ണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു. ബര്‍ലിനിലെ സ്വതന്ത്രഭാരതകേന്ദ്രമായിരുന്നു മഹാകവി ടാഗോര്‍ രചിച്ച ‘ ജനഗണമന.. ’ എന്നാരംഭിക്കുന്ന പദ്യം ദേശീയഗാനമായി ആദ്യം അംഗീകരിച്ചത്.

നാസികളുടെ സഹായത്തോടെ ഒരു ഇന്ത്യാ ആക്രമണവും അത് വഴി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ പക്ഷെ അദ്ദേഹത്തിന്റെ പദ്ധതികള്‍ നടപ്പില്‍ വന്നില്ല. ഹിറ്റ്‌ലറുടെ പല പ്രവര്‍ത്തികളോടും ബോസിന് യോജിക്കാന്‍ സാധിച്ചില്ല.അങ്ങിനെ ഇരിക്കവെ ജപ്പാന്‍ അച്ചുതണ്ടുരാഷ്ട്രങ്ങളുടെ ഭാഗം ചേര്‍ന്ന് ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും എതിരേ യുദ്ധം പ്രഖ്യാപിച്ച സമയത്ത് പൂര്‍വ്വേഷ്യയില്‍ നിന്നും ഒരു വിമോചനസേനയെ ഇന്ത്യയിലേക്കു നയിക്കാനുള്ള സാധ്യത സുഭാഷ് ചന്ദ്ര ബോസിന്റെ മനസ്സില്‍ തെളിഞ്ഞു. ഇക്കാരണങ്ങളാല്‍ ബോസ് നാസി ജര്‍മ്മനി വിടാന്‍ തീരുമാനിച്ചു. അങ്ങിനെ അദ്ദേഹം ജര്‍മ്മനി വിട്ടു.

1943 മെയ് 6നു സുമാത്രയുടെ തീരത്തുള്ള സാബാങ്ങ് എന്ന ദ്വീപിലാണ് ബോസ് എത്തിച്ചേര്‍ന്നത്. അവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ജപ്പാന്‍ സൈന്യത്തിലെ കേണല്‍ യാമമോട്ടോയും എത്തിയിരുന്നു. മേയ് 12നു അദ്ദേഹം ടോക്കിയോയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരുമാസം താമസിച്ച അദ്ദേഹം ജപ്പാന്‍ പ്രധാനമന്ത്രി ജനറല്‍ ടോജോയുമായി ഭാരത-ജപ്പാന്‍ ബന്ധങ്ങളെപ്പറ്റിയും ,നടപടിക്രമങ്ങളെപ്പറ്റിയും വിശദമായി ചര്‍ച്ചചെയ്ത് ഒരു പരസ്പരധാരണയില്‍ എത്തിച്ചേര്‍ന്നു.റാഷ്‌ബിഹാരി ബോസ് , അബീദ് ഹസ്സന്, കേണല്‍ യാമമോട്ടോ എന്നിവരോടൊപ്പം 1943 ജൂണ്‍ 23നു നേതാജി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.

റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളില്‍ വച്ചു ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യന്‍ നാഷനല്‍ ആര്‍മി (ഐ.എന്‍.എ) രൂപീകരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു.

1943 ഒക്ടോബര്‍ 21-നു രാവിലെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ ഒരു വിശേഷാല്‍ പൊതുയോഗം സിംഗപ്പൂരിലെ കാഥേഹാളില്‍ വച്ചു കൂടുകയുണ്ടായി. ഇവിടെ വച്ച് താല്‍ക്കാലിക സ്വതന്ത്രഭാരത സര്‍ക്കാരിന്റെ രൂപീകരണം നേതാജി പ്രഖ്യാപിച്ചു. അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. ഒക്ടോബര്‍ 22-നു വനിതകളുടെ സേനാവിഭാഗമായ ഝാന്‍സിറാണി റെജിമെന്റ് നേതാജി ഉദ്ഘാടനം ചെയ്തു.അമേരിക്കന്‍ ശക്തികള്‍ക്കെതിരെ സ്വതന്ത്രഭാരത സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചു.

ജപ്പാന്റെ കൈവശമായിരുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ദ്വീപസമൂഹങ്ങള്‍ സ്വതന്ത്രഭാരത സര്‍ക്കാരിനു കൈമാറാമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ജനറല്‍ ടോജോ പ്രസ്താവിച്ചു. 1943 ഡിസംബര്‍ 29- ആം തീയതി ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏറ്റെടുക്കന്‍ നേതാജി ആന്‍ഡമാനിലെത്തി. ആന്‍ഡമാന് ‘ഷഹീദ്’ എന്നും, നിക്കോബാറിന് ‘ സ്വരാജ് ’ എന്നും നേതാജി പുനര്‍നാമകരണം ചെയ്തു. മേജര്‍ ജനറല്‍ ലോകനാഥനെ ദ്വീപുകളുടെ ആദ്യത്തെ ഭരണധികാരിയായി നേതാജി നിയമിച്ചു. ജപ്പാന്റെ സഹായത്തോടെ 1944-ല്‍ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപീകരിക്കപ്പെട്ടു. താല്‍ക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറന്‍സി നോട്ടുകള്‍ അച്ചടിച്ചിറക്കുകയും ചെയ്തു.

1944 ജനുവരിയിലാണ് ബര്‍മ്മയില്‍ നിന്നു ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചുള്ള ഒരാക്രമണം ജപ്പാന്‍ നടത്തി.മാര്‍ച്ച് മാസത്തില്‍ ഐ.എന്‍.എ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചു. മാര്‍ച്ച് മധ്യത്തോടെ ഐ.എന്‍.എ – ജപ്പാന്‍ സേനകള്‍ ഇംഫാല്‍ ആക്രമണം ആരംഭിച്ചു. ഏപ്രില്‍ അവസാനത്തോടെ ഇംഫാലിനെ വളഞ്ഞു, ഇംഫാലിന് ഏകദേശം 15 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു അവര്‍ അപ്പോൾ. പക്ഷേ സൈന്യത്തിന്റെ മുന്നേറ്റം പെട്ടെന്നു നിലച്ചു, ഇതിനു പല കാരണങ്ങളുണ്ടായിരുന്നു.

ജനറല്‍ ടോജോ 1944 സെപ്തംബറില്‍ അധികാരത്തില്‍ നിന്നും ഒഴിഞ്ഞു. ജനറല്‍ കെയ്‌സോ ജപ്പാ‍ന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.ഇതിനിടെ ജപ്പാന്‍ സര്‍ക്കാരില്‍ വീണ്ടും മാറ്റമുണ്ടായി ജനറല്‍ കെയ്‌സോ രാജിവച്ചു, അഡ്‌മിറല്‍ സുസുക്കി പ്രധാനമന്ത്രിയായി. ആ സമയത്ത് ബര്‍മ്മയിലെ സ്ഥിതിഗതികള്‍ ആകെ മാറി, ബര്‍മ്മ വിട്ടൊഴിയാക് ജപ്പാന്‍ സേനകള്‍ക്ക് ഉത്തരവ് കിട്ടി. അങ്ങനെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ബര്‍മ്മയില്‍ നിന്നും പിന്മാറി.

1945 മെയ് 7-നു ജര്‍മ്മനി നിരുപാധികം സഖ്യശക്തികള്‍ക്കു കീഴടങ്ങി. ആഗസ്റ്റ് 6-നു ഹിരോഷിമാ നഗരത്തിലും, ആഗസ്റ്റ് 9-നു നാഗസാക്കിയിലും അമേരിക്ക അണുബോംബ് പ്രയോഗിച്ചു, ഇതോടെ ജപ്പാന്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

1991-ല്‍ രാജ്യം അദ്ദേഹത്തിന് ഭാരതരത്‌ന പുരസ്‌കാരം മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ചു. എന്നാല്‍ നേതാജിയുടെ മരണം സ്ഥിതീകരിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ മരണാനന്തരബഹുമതിയായി ഭാരതരത്‌ന നല്‍കുന്നത് നിയമപരമല്ല എന്നു കോടതി നിര്‍ദ്ദേശം കാരണം അതു പിന്‍വലിച്ചു. അതുന്നാല്‍ തന്നെ ഇതേ വരെ ഈ ബഹുമതി അദ്ദേഹത്തിന്റെ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല.

നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ വെടിഞ്ഞതും അല്ലാത്തതുമായ എല്ലാ ധീരദേശാഭിമാനികള്‍ മുന്‍പില്‍ ഒരു മാത്ര ശിരസ്സു കുനിച്ചു നമസ്കരിച്ചുകൊണ്ട് ഒരിക്കല്‍കൂടി ഒരൊറ്റ ഇന്ത്യയായ് ഒരൊറ്റ ജനതായ് ഒരായിരം കണ്ഠങ്ങളില്‍ നിന്നും നമുക്ക് ഉറക്കെ പാടാം വന്ദേമാതരം.

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിന്റെ ആഗസ്റ്റ് ലക്കം എഡിറ്റോറിയലാണ്

Sunday, August 14, 2011

ഇന്ത്യന്‍സ്വാതന്ത്ര്യസമരഘട്ടങ്ങള്‍

നമ്മുടെ രാജ്യം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശം ലഭിച്ചിട്ട് അറുപത്തിനാല് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഘട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്‌.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ഇന്ത്യയില്‍ സ്വാതന്ത്രത്തിനായുള്ള സമരം ആരംഭിക്കുന്നത്.പതിനെട്ടാം നൂറ്റാണ്ടില്‍ സമരം ശക്തി പ്രാപിക്കാന്‍തുടങ്ങി.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത് അക്കാലത്ത് ഇന്ത്യയില്‍ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍എന്നീ രാജ്യങ്ങളുടെ കോളനിഭരണമായിരുന്നു നടന്നിരുന്നത്.ഇവരുടെ ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ ചെറിയ ചെറിയ സമരങ്ങള്‍ പിന്നീട് കൂട്ടായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പേരില്‍ അറിയപ്പെട്ടത്.

ആദ്യകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു സമരങ്ങള്‍ക്ക് നേത്രത്വം നല്‍കിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ശ്രീ അരബിന്ദോ, ലാല്‍ബാല്‍പാല്‍ തുടങ്ങിയവരുടെ കീഴില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതല്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ കൈകൊള്ളുകയുണ്ടായി.1857-ലെ ശിപായി ലഹള എന്നുവിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോണ്‍ഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ പൊതു നിസ്സഹകരണം, അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഐ.എന്‍.എ. പോലെയുള്ള പ്രസ്ഥാനങ്ങളും അവയുടെ ഉന്നതിയിലെത്തി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എന്‍ .എ-യുടെ റെഡ് ഫോര്‍ട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു.

ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍1947 ആഗസ്റ്റില്‍ രൂപീകൃതമായി.1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയന്‍ ആയി തുടര്‍ന്നു. 1950 ജനുവരി 26-നു ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് 1956-ല്‍ആണ്.

ആഭ്യന്തര കലഹങ്ങള്‍ കാരണം പാക്കിസ്ഥാനില്‍ പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാക്കിസ്ഥാന്‍ ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി 1971-ലെ ഇന്ത്യാ പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെടുകയും കിഴക്കന്‍ പാക്കിസ്ഥാന്‍ വിഘടിച്ച് ബംഗ്ലാദേശ് രാജ്യം രൂപീകൃതമാവുകയും ചെയ്തു.

വിദേശികള്‍ കൊണ്ടുവന്ന വിദ്യാഭ്യാസ പുരോഗതിയും വ്യാവസായിക പുരോഗതിയും ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ആവശ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. ഇന്ത്യന്‍കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഗോപാല കൃഷ്ണ ഗോഖലെ ഗാന്ധിയുടെ വഴികാട്ടിയായി.

ആദ്യകാലത്ത് പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ത്യക്കാര്‍ക്കും ഗാന്ധിയുടെ അഹിംസാ മാര്‍ഗ്ഗത്തിലൂടെയുളള നിസ്സഹകരണത്തില്‍ ഊന്നിയുളള ആശയങ്ങളും പദ്ധതികളും അപ്രായോഗികമായി തോന്നി.

ഗാന്ധിയുടെ വീക്ഷണം ലക്ഷക്കണക്കിനു ഇന്ത്യക്കാരെ സ്വാതന്ത്ര്യ സമരത്തിലേയ്ക്കു കൊണ്ടുവന്നു. സ്വാതന്ത്ര്യ സമരം ഉപരിവര്‍ഗ്ഗത്തിന്റെ സമരം എന്നതില്‍നിന്നും ഒരു ദേശീയ സമരമായി പരിണമിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യങ്ങളില്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ആവശ്യങ്ങളും ചേര്‍ക്കപ്പെട്ടു.

400 കിലോമീറ്റര്‍ദൂരമുളള ഈ പദയാത്ര അഹ്മദാബാദിലുളള തന്റെ ആശ്രമത്തില്‍നിന്നും ദണ്ഡിയിലേയ്ക്കുളള ഈ യാത്ര 1930 മാര്‍ച്ച് 12-നും ഏപ്രില്‍ 6-നും ഇടയ്ക്കാണ് നടത്തിയത്. ഈ പദയാത്ര ദണ്ഡി യാത്ര അഥവാ ഉപ്പു സത്യാഗ്രഹം എന്ന് അറിയപ്പെടുന്നു. ദണ്ഡിയില്‍വെച്ച് ബ്രിട്ടീഷുകാര്‍ ഉപ്പിന്മേല്‍ ഏര്‍പ്പെടുത്തിയ നികുതിയില്‍ പ്രതിഷേധമായി ഗാന്ധിയും ആയിരക്കണക്കിനു അനുയായികളും കടല്‍ വെളളത്തില്‍നിന്നും ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.

ഏപ്രില്‍1930-ല്‍കല്‍ക്കട്ടയില്‍പോലീസും ജനക്കൂട്ടവും തമ്മില്‍ രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍നടന്നു. നിസ്സഹകരണ പ്രസ്ഥാന കാലത്ത് (1930-31) ഒരു ലക്ഷത്തോളം ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പെഷാവാറില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിയുതിര്‍ത്തു. കിസ്സഖവാനി ബസാര്‍കൂട്ടക്കൊല എന്ന് അറിയപ്പെട്ട ഈ സംഭവം പുതുതായി രൂപം കൊണ്ട ഖുദായി ഖിദ്മത്ഗര്‍ പ്രസ്ഥാനത്തെ ദേശീയതലത്തിലേയ്ക്ക് കൊണ്ടുവന്നു. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ട ഖാന്‍ അബ്ദുള്‍ഘഫ്ഫാര്‍ഖാന്‍ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകന്‍ .

ഗാന്ധിജി ജയിലില്‍കിടക്കവേ ലണ്ടനില്‍1930 നവംബറില്‍ ആദ്യത്തെ വട്ടമേശ സമ്മേളനം നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ഈ സമ്മേളനത്തില്‍ പ്രാതിനിധ്യം ഇല്ലായിരുന്നു. സത്യാഗ്രഹത്തിന്റെ സാമ്പത്തിക കഷ്ടതകള്‍ കാരണം കോണ്‍ഗ്രസിനു മേലുള്ള നിരോധനം നീക്കപ്പെട്ടു. ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മറ്റ് അംഗങ്ങളും 1931 ജനുവരിയില്‍ ജയില്‍ മോചിതരായി.

മാര്‍ച്ച് 1931-ല്‍ഗാന്ധി-ഇര്‍വ്വിന്‍ ഉടമ്പടി ഒപ്പുവെച്ചു. സര്‍ക്കാര്‍എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാം എന്നു സമ്മതിച്ചു. എന്നാല്‍ ചില പ്രധാന വിപ്ലവകാരികളെ വിട്ടയച്ചില്ല. ഭഗത് സിങ്ങിന്റെയും രണ്ട് സഹ വിപ്ലവകാരികളുടെയും വധശിക്ഷ പിന്‍‌വലിച്ചില്ല. ഇത് കോണ്‍ഗ്രസിനെതിരായ പ്രതിഷേധം കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസിനു പുറത്തും വര്‍ദ്ധിപ്പിച്ചു. ഇതിനു പകരമായി ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തലാക്കാം എന്നും ലണ്ടനില്‍ 1931 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധി ആയി പങ്കെടുക്കാം എന്നും സമ്മതിച്ചു. ഈ സമ്മേളനം 1931 ഡിസംബറില്‍ പരാജയത്തില്‍ കലാശിച്ചു. ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി, 1932 ജനുവരിയില്‍ നിസ്സഹകരണ പ്രസ്ഥാനം പുനരാരംഭിക്കാന്‍ തീരുമാനിച്ചു.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസും സര്‍ക്കരും തമ്മില്‍ പല ചര്‍ച്ചകളും പ്രതിസന്ധികളും ഉണ്ടായി. ഇവയുടെ പരിണതഫലമായി 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ഉരുത്തിരിഞ്ഞു. അപ്പൊഴേയ്ക്കും കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള അകലം വളരെ വര്‍ദ്ധിക്കുകയും ഇരു പാര്‍ട്ടികളും പരസ്പരം വിദ്വേഷത്തോടെ കുറ്റപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു എന്ന വാദം മുസ്ലീം ലീഗ് ഖണ്ഡിച്ചു. മുസ്ലീം ലീഗ് എല്ലാ മുസ്ലീങ്ങളുടെയും പ്രത്യാശയുടെ ശബ്ദമാണെന്ന മുസ്ലീം ലീഗ് വാദത്തെ കോണ്‍ഗ്രസും ഖണ്ഡിച്ചു.

ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നല്‍കൂ എന്ന ആഹ്വാനത്തിനും പ്രതികരണമായി 1942 ആഗസ്റ്റില്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളന്‍ ) അഥവാ ആഗസ്റ്റ് പ്രസ്ഥാനം
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാര്‍ദ്ധയില്‍ വെച്ചു 1939 സെപ്റ്റംബറില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ഉപാധികള്‍ക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി. ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ബ്രിട്ടീഷ് സര്‍ക്കാര്‍സ്റ്റാന്‍ ഫോര്‍ഡ് ക്രിപ്സിനു കീഴില്‍ ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. ക്രിപ്സ് മിഷന്‍ എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തില്‍ നിന്നും വൈസ്രോയില്‍ നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നിയമസഭയ്ക്കു നല്‍കുന്നതിനു പകരമായി കോണ്‍ഗ്രസില്‍ നിന്നും യുദ്ധകാലത്ത് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തില്‍ ഒരു ഉടമ്പടിയില്‍ എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം. എങ്കിലും സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങള്‍കൈയൊഴിയും എന്ന് വ്യക്തമായി നിര്‍‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷന്‍ നല്‍കാന്‍ തയ്യാറായ പരിമിത-ഡൊമീനിയന്‍ പദവി ഇന്ത്യന്‍ പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷന്‍ പരാജയപ്പെട്ടു.

സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ഉറച്ചതും എന്നാല്‍അക്രമരഹിതവുമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓര്‍ഡൈ” (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന ആഹ്വാനത്തില്‍പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ആഗസ്റ്റ് ക്രാന്തി മൈദാന്‍ (ആഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോണ്‍ഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാര്‍ തുറുങ്കിലടച്ചു. ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലില്‍ കഴിയേണ്ടി വന്നു.

1942 ആഗസ്റ്റ് 8-നു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തില്‍ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു. ബോംബെയിലെ ഗവാലിയ റ്റാങ്കില്‍ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാന്‍ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകള്‍ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു.

ജാപ്പനീസ് സൈന്യം ഇന്ത്യ-ബര്‍മ്മ അതിര്‍ത്തിവരെ എത്തിയതില്‍ വിഹ്വലരായിരുന്ന ബ്രിട്ടീഷുകാര്‍ ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ഗാന്ധിയെ പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ തടവിലടച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമായ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതിയെ മുഴുവന്‍ അഹ്മദ്നഗര്‍ കോട്ടയില്‍ തടവിലടച്ചു. ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികള്‍ തൊഴില്‍‌സ്ഥലങ്ങളില്‍ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങള്‍ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു. ഇന്ത്യന്‍ അധോലോക സംഘടനകള്‍ സഖ്യകക്ഷികളുടെ സേനയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വാഹന നിരകളില്‍ബോംബ് ആക്രമണങ്ങള്‍ നടത്തി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാര്‍ത്താവിനിമയ സം‌വിധാനങ്ങള്‍ തകര്‍ത്തു. മുസ്ലീം ലീഗ് ഉള്‍പ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴില്‍ ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല.

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കോണ്‍ഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്ത പിന്തുണ ലഭിച്ചു.ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വന്‍തോതില്‍ അറസ്റ്റുകള്‍നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകള്‍ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളുടെ പല പ്രവര്‍ത്തികളും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളില്‍നിന്നും വ്യതിചലിച്ചു. പ്രാദേശിക അധോലോക സംഘടനകള്‍ ഈ പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും 1943-ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചു.

1947 ജൂണ്‍ 3-നു ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ ആയ വൈസ് കൌണ്ട് ലൂയി മൌണ്ട് ബാറ്റണ്‍ ബ്രിട്ടീഷ് ഇന്ത്യന്‍സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാക്കിസ്ഥാന്‍ ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14-നു പാക്കിസ്ഥാന്‍ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആ‍ഗസ്റ്റ് 15 അര്‍ദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി.

ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ് മതസ്ഥരും തമ്മില്‍ രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ നടന്നു. പ്രധാനമന്ത്രി നെഹ്രുവും ഉപപ്രധാനമന്ത്രി സര്‍ദ്ദാര്‍വല്ലഭായി പട്ടേലും മൌണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയി തുടരാന്‍ ക്ഷണിച്ചു. 1948 ജൂണില്‍ മൌണ്ട് ബാറ്റണു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയി സ്ഥാനമേറ്റു. 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൌത്യം പട്ടേല്‍ ഏറ്റെടുത്തു. തന്റെ “ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ പട്ടേല്‍ ഈ ശ്രമങ്ങളെ പൂര്‍ത്തീകരിച്ചു. ജുനഗഡ്, ജമ്മു കശ്മീര്‍ , ഹൈദ്രാബാദ് സംസ്ഥാനം, ഓപറേഷന്‍പോളോ എന്നിവയില്‍ നാട്ടുരാജ്യങ്ങളെ ഇന്ത്യയോടു ചേര്‍ക്കാന്‍ പട്ടേല്‍ സൈനീകശക്തി ഉപയോഗിച്ചു.ഭരണഘടന നിര്‍മ്മിക്കുന്ന ജോലി 1949 നവംബര്‍ 26-നു നിയമസഭ പൂര്‍ത്തിയാക്കി.

1950 ജനുവരി 26-നു റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവില്‍വന്നു. നിയമസഭ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. രാജേന്ദ്രപ്രസാദ് ഗവര്‍ണര്‍ ജനറല്‍ രാജഗോപാലാചാരിയില്‍ നിന്നും അധികാരം ഏറ്റെടുത്തു. പിന്നാലെ സ്വതന്ത്ര പരമാധികാര ഇന്ത്യ മറ്റ് രണ്ട് ഭൂഭാഗങ്ങളെയും രാഷ്ട്രത്തോടു കൂട്ടിച്ചേര്‍ത്തു. പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍നിന്നും 1961-ല്‍ ഗോവയും 1954-ല്‍ ഫ്രഞ്ച് അധീനതയില്‍നിന്നും പോണ്ടിച്ചേരിയും. 1952-ല്‍ ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.

നമ്മുടെ രാജ്യം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശം ലഭിച്ചിട്ട് അറുപത്തിനാല് വര്‍ഷങ്ങള്‍പിന്നിടുന്ന ഈ അവസരത്തിൽ ഏവർക്കും എന്റെ സ്വതന്ത്ര്യദിനാശംസകൾ.

കുറിപ്പ്:ലൈബ്രറി ഓഫ് കോണ്‍ഗ്രസ്,വിക്കിപീഡിയ,കണ്ട്രി സ്റ്റഡീസ് എന്നിവയില്‍ നിന്നുളള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിന്റെ ആഗസ്റ്റ് ലക്കം എഡിറ്റോറിയലാണ്

Saturday, July 30, 2011

മലയാള ചലചിത്രത്തിന്റെ മാസ്റ്റര്‍പീസ്

സംവിധായകന്‍,തിരക്കഥാകൃത്ത്,നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ 1947 നവംബര്‍ 14 ആം തിയതി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്.

നിരവധി ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണെന്ന് നന്നുക്കെല്ലാവർക്കും അറിയാം അതുപോലെ ചലച്ചിത്രനടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഒരേഒരു മകനുമാണ് എന്ന് പറയേണ്ടതില്ല.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്.

പിന്നീട് കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ഇദ്ദേഹം, 1974-ല്‍ പത്മരാ‍ജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.

ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുളള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി. അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ലൈംഗീകത ചിത്രീകരിക്കുവാനുളള അപൂര്‍വ്വമായ തന്റെ കൈപ്പട ഈ ചിത്രത്തോടെ ഇദ്ദേഹം തെളിയിക്കുകയുണ്ടായി.

ഭരതനും പത്മരാജനുമായുളള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്.

പത്മരാജന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു അവര്‍ തകര എന്ന ചിത്രത്തിലൂടെ ചെയ്തത്.ഈ ചിത്രം ഭരതന്റെ ഏറ്റവും നല്ല ചിത്രമായിരുന്നു.

ഭരതന്‍ പിന്നീട് ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഭരതനും പത്മരാജനും ചേര്‍ന്ന് പല ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന' എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ റൊമാന്റിക്ക് ട്രെന്റിന് ഇവ തുടക്കമിട്ടു.

നമുക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നല്‍കുന്ന ഒരു ചിത്രമായിരുന്നു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അതുപോലെ കല എങ്ങിനെ കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരുന്നു ഇദ്ദേഹത്തിന്റെ വൈശാലി എന്ന ചിത്രം.

വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് ഭരതനറിയാമായിരുന്നു, അതിന്റെ ഫലമായി ഒരു മറക്കാനാവാത്ത ക്ലാസിക് ചലച്ചിത്രം മലയാളികള്‍ക്ക് ലഭിച്ചു.ഈ ചിത്രം ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രമായി കണക്കാക്കപ്പെടുന്നു.

ഭരതന്‍ തമിഴില്‍ ചെയ്ത തേവര്‍മകന്‍ എന്ന ചലചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്കാരങ്ങളും നേടി.

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിക്കുകയുണ്ടായി, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ “താരം വാല്‍ക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉത്തമ ഉദാഹരണമാണ്.

ഈ കലാകാരന്‍ 1998 ജൂലൈ 30-നു മദ്രാസില്‍ വെച്ച് നമ്മോട് വിടപറഞ്ഞു. അദ്ദേഹമില്ലാതെ പതിനൂന്ന് വർഷങ്ങൾ മലയാള ചലചിത്രലോകത്തിലൂടെ കടന്നു പോയിരിക്കുന്നു.അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾക്ക് പുതിയ നിറങ്ങൾ പകരുന്ന ഈ അവസരത്തിൽ അദ്ദേഹത്തിനൊരു പകരക്കാരനായി ഒരാളെയും ഇതുവരെ കണ്ടത്താന്നായില്ല എന്ന നഗ്നസത്യം നമ്മൾ മറന്നു പോവുന്നു. മലയാള ചലചിത്രത്തിന്റെ ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ് ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.

Friday, July 29, 2011

കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട്

1954 മെയ് 20ന് ആദ്യകാല നാടകനടന്‍ എസ്.ജെ. ദേവിന്റെയും നടി കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ച രാജന്‍ പി.ദേവ് സിനിമ നടന്‍, നാടക നടന്‍, നാടകസംവിധായകന്‍, നാടകരചയിതാവ്, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

മകനെ വളര്‍ത്തി വലുതാക്കി ഒരു പോലീസ് ഓഫീസറാക്കാന്‍ ആ പിതാവ് മോഹിച്ചിരുന്നു. അമ്മയ്ക്കാകട്ടെ മോഹം മകനെ ഡോക്ടറാക്കാനും. രാജന്‍.പി ഈ രണ്ട് വഴിക്കും പോയില്ല. നാടകകമ്പം മൂത്ത് എന്‍.എന്‍.പിളളയോടൊപ്പം കൂടി. നാലുകൊല്ലത്തോളം എന്‍.എന്‍.പിളളയോടൊപ്പം അഭിനയവും സംവിധാനവും പഠിച്ചു. സ്വന്തമായി നാടകവേദി എന്ന മോഹവുമായി 'മലയാള നാടകശാല' എന്നൊരു സമിതിയുണ്ടാക്കി. ആദ്യ നാടകമായ 'രഥം' മികച്ച അഭിപ്രായം നേടിയെങ്കിലും നാടകകമ്പനി പൂട്ടി. അപ്പനുണ്ടാക്കിയ സ്വത്തുമുഴുവന്‍ നഷ്ടമായി. എല്ലാം വിറ്റുതുലച്ച് വാടവീട്ടില്‍ കഴിയവേയാണ് എസ്.എല്‍.പുരം കാട്ടുകുതിരയിലെ കൊച്ചുവാവയെ അവതരിപ്പിക്കാന്‍ വിളിക്കുന്നത്.പിന്നീട് അദ്ദേഹം തിരിഞ്ഞു നോക്കിയീട്ടില്ല.

നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്. ചുരുങ്ങിയ കാലംകൊണ്ടാണ് മലയാളത്തിലും മറ്റ് തെന്നിന്തയന്‍ ഭാഷാ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലൂടെ രാജന്‍ പി. ദേവ് ശ്രദ്ധേയനായത്. പ്രതിനായക വേഷങ്ങളോടൊപ്പം തന്നെ ഹാസ്യപ്രധാനമായ വേഷങ്ങളിലും മനോഹരമാക്കിയ രാജന്‍ പി ദേവിന് ജൂബിലി തീയേറ്റേഴ്സ് എന്ന പേരില്‍ ഒരു നാടകട്രൂപ്പുമുണ്ട്.

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനവും തേജസ്സും പകര്‍ന്ന അഭിനയ പ്രതിഭയായ ഇദ്ദേഹം 150 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു.സെന്‍റ് മൈക്കിള്‍സ്, ചേര്‍ത്തല ഹൈസ്കൂള്‍, എസ്എന്‍ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലങ്ങളില്‍ ഉദയാ സ്റ്റുഡിയോയില്‍ ഫിലിം റപ്രസന്‍റേറ്റീവായി ജോലി നോക്കിയിട്ടുണ്ട്.

എന്‍.എന്‍. പിളളയുടേയും എസ്‌.എല്‍.പുരത്തിന്റെയും നാടകങ്ങളിലൂടെ അഭിനയരംഗത്ത്‌ തിളങ്ങിയ രാജന്‍.പി 'ഇന്ദ്രജാലം' എന്ന സിനിമയിലെ കാര്ലോരസ്‌ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. സഞ്ചാരിയാണ് രാജന്‍ പി. ദേവ് ആദ്യം അഭിനയിച്ച ചിത്രം. 1983 ല്‍ ഫാസിലിന്റെ എന്‍റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ വക്കീലായി ചെറിയൊരു വേഷവും ചെയ്തു കൊണ്ടായിരുന്നു തുടക്കങ്ങള്‍.

1988 ഓടെ നാടകം വിട്ട് പൂര്‍ണമായും സിനിമക്കാരനായി. നാടകാഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും നാടകസംവിധായകന്‍, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍ എന്നീ നിലകളില്‍ വേദികള്‍ക്കുപിന്നില്‍ സജീവമായിയുന്നു ഇദ്ദേഹം.ഒമ്പത് റേഡിയോ നാടകങ്ങളും രാജന്‍.പി ദേവ് രചിച്ചിട്ടുണ്ട്.

രാജന്‍.പി അവസാനമായി അഭിനയിച്ചത്‌ 'പട്ടണത്തില്‍ ഭൂതം' എന്ന സിനിമയിലായിരുന്നു. റിലീസ്‌ ചെയ്യാനിരിക്കുന്ന 'റിങ്‌ടോണ്‍' എന്ന സിനിമയിലും ശ്രദ്ധേയ വേഷം ചെയ്‌തിരുന്നു 'അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ (800 ല്‍പ്പരം വേദികളില്‍ കളിച്ച ജൂബിലിയുടെ തന്നെ നാടകമായിരുന്നു ഇത്), മണിയറക്കളളന്‍ (പുറത്തിറങ്ങിയില്ല) 'അച്ഛന്റെ കൊച്ചുമോള്ക്ക്യ‌' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌.

തെലുങ്കില്‍ 18 ഉം തമിഴില്‍ 32 ഉം കന്നഡയില്‍ അഞ്ചും ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു..

1984ലും 86ലും മികച്ച നാടകനടനുളള സംസ്ഥാന അവാര്‍ഡ് നേടിയ രാജന്‍ പി ദേവ് ചേര്‍ത്തല ജൂബിലി തിയറ്റേഴ്സിന്‍റ്റെ ഉടമയാണ്. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ് അദ്ദേഹത്തിന്‍റ്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായത്. ഈ നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രമാണ് രാജന്‍ പി. ദേവിന്‍റ്റെ മികച്ച നാടകവേഷം.

ശാന്തമ്മയാണ്‌ ഭാര്യ. ആഷമ്മ, ജിബിള്‍ രാജ്‌, ഉണ്ണിരാജ്‌ എന്നീ മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുളളത്.

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്ന ഈ പ്രതിഭ 2009 ജൂലയ് 29-ആം തിയതി കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വെച്ച് നമ്മോട് വിടപറഞ്ഞു.

മലയാള സിനിമയുടെ കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട് തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.