Friday, July 31, 2009

ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ്



ചിത്രം:ജയരാജ്

സംവിധായകന്‍,തിരക്കഥാകൃത്ത്,
നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍
എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ 1947 നവംബര്‍ 14 ആം തിയതി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്.

നിരവധി ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണ്. ചലച്ചിത്രനടനായ സിദ്ധാര്‍ത്ഥ് ഒരേഒരു മകനുമാണ്.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്.

പിന്നീട് കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ഇദ്ദേഹം, 1974-ല്‍ പത്മരാ‍ജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.

ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുളള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി. അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ലൈംഗീകത ചിത്രീകരിക്കുവാനുളള അപൂര്‍വ്വമായ തന്റെ കൈപ്പട ഈ ചിത്രത്തോടെ ഇദ്ദേഹം തെളിയിക്കുകയുണ്ടായി.

ഭരതനും പത്മരാജനുമായുളള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്.

പത്മരാജന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു അവര്‍ തകര എന്ന ചിത്രത്തിലൂടെ ചെയ്തത്.ഈ ചിത്രം ഭരതന്റെ ഏറ്റവും നല്ല ചിത്രമായിരുന്നു.

ഭരതന്‍ പിന്നീട് ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഭരതനും പത്മരാജനും ചേര്‍ന്ന് പല ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന' എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ റൊമാന്റിക്ക് ട്രെന്റിന് ഇവ തുടക്കമിട്ടു.

നമുക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നല്‍കുന്ന ഒരു ചിത്രമായിരുന്നു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അതുപോലെ കല എങ്ങിനെ കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരുന്നു ഇദ്ദേഹത്തിന്റെ വൈശാലി എന്ന ചിത്രം.

വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് ഭരതനറിയാമായിരുന്നു, അതിന്റെ ഫലമായി ഒരു മറക്കാനാവാത്ത ക്ലാസിക് ചലച്ചിത്രം മലയാളികള്‍ക്ക് ലഭിച്ചു.ഈ ചിത്രം ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രമായി കണക്കാക്കപ്പെടുന്നു.

ഭരതന്‍ തമിഴില്‍ ചെയ്ത തേവര്‍മകന്‍ എന്ന ചലചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്കാരങ്ങളും നേടി.

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിക്കുകയുണ്ടായി, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ “താരം വാല്‍ക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉത്തമ ഉദാഹരണമാണ്.

ഈ കലാകാരന്‍ 1998 ജൂലൈ 30-നു മദ്രാസില്‍ വെച്ച് നമ്മോട് വിടപറഞ്ഞു.

Tuesday, July 14, 2009

സാഹിത്യസൃഷ്ടികളുടെ ശില്പി 77 ന്റെ നിറവില്‍



ചിത്രം:ജയരാജ്

മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പിയായ എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ അദ്ധ്യാപകന്‍, പത്രാധിപര്‍, കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനാണ്‌.

വളളുവനാട് എന്ന ഇന്നത്തെ പൊന്നാനിയിലെ കൂടല്ലൂരില്‍ 1933 ജൂലായ്‌ 15 നു‌ ജനിച്ചു. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന്‌ 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ അച്ഛന്‍ പുന്നയൂര്‍ക്കുളത്തുകാരന്നായ ടി. നാരായണന്‍ നായരും അമ്മ അമ്മാളുഅമ്മയുമാണ്‌.

സ്കൂള്‍ ‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചനയില്‍ തന്റെതായ ഒരു വ്യക്തിത്വം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു..വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.

1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.

1957-ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്ന ഇദ്ദേഹം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായി വരെ വളരുകയുണ്ടായി.

’പാതിരാവും പകല്‍‌വെളിച്ചവും’ എന്ന ആദ്യനോവല്‍ ഖണ്ഡശഃയായി പുറത്തുവന്നതും 1957 കാലഘട്ടത്തിലാണ്‌ . ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടായിരുന്നു. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്ക് കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1964-ല്‍ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുളള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്കാരം ലഭിച്ചു.

1970-ല്‍ ‘കാലം’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1984-ല്‍ 'രണ്ടാമൂഴ’ത്തിനും വാനപ്രസ്ഥത്തിനും യഥാക്രമം വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995-ല്‍ ജ്ഞാനപീഠം പുരസ്കാരവും, 2005-ല്‍ പത്മഭൂഷണും നല്‍കി ഈ പ്രതിഭയെ ഭാരതസര്‍ക്കാരും‍ ആദരിക്കുകയുണ്ടായി.

കടവ്‌, ഒരു വടക്കന്‍വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.

1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഒരു പരിസ്ഥിതിവാദി കൂടിയായ ഇദ്ദേഹം. നിളയുടെ കഥാകാരന്‍ എന്ന പേരിലും അറിയപ്പെടുന്നു. നിളാനദിയെയും ചുറ്റുമുളള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ പത്നി പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ്‌.സിതാര, അശ്വതി എന്നീ രണ്ട്‌ പെണ്‍മക്കളാണ്‌ ഇദ്ദേഹത്തിനുളളത്.

മലയാളത്തിനു മറക്കനാവാത്ത കുറേ നോവലുകളും,കഥകളും,തിരക്കഥകളും ഒപ്പം പ്രബന്ധങ്ങളും,ചലചിത്രങ്ങളും,ഡോക്യുമെന്ററികളും നമ്മളായ വായനക്കാര്‍ക്ക് നല്‍കിയ ഇദേഹം 'ഗോപുരനടയില്‍' എന്ന ഒരു നാടകവും 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന ഒരു യാത്രാവിവരണവും എഴുതിയീട്ടുണ്ട്‌.

ഇനിയും മലയാള സാഹിത്യത്തില്‍ പുതിയമാനങ്ങള്‍ കീഴടക്കാന്‍ ഇദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഒരു നല്ല ജന്മദിനാശംസകളും നേരുന്നു.

ഈ ലേഖനം ഞാന്‍ എഡിറ്ററായ പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

Saturday, July 11, 2009

രാമായണ മാസം.



“തപ: സ്വാദ്ധ്യായ നിരതം, തപസ്വീ വഗ്വ്വിദാംവദം, നാരദം പരിപപ്രച്ഛ” എന്ന വാക്കോടെയാണ് വാല്‍മീകിമഹര്‍ഷി രാമായണം തുടങ്ങുന്നത്. തപസ്സിനാണ് രാമായണം പ്രധാന്യം നല്‍കുന്നത്.

വറുതിയുടെയും കഷ്ടപ്പാടിന്റെയും കാലമായ കര്‍ക്കിടകത്തില്‍ നന്മയും സമൃദ്ധിയും കൊണ്ടുവരാനുളള‍ പ്രാര്‍ത്ഥനയോടെ മലയാളികള്‍ രാമായണമാസത്തെ വരവേല്‍ക്കാനായി ഒരുക്കങ്ങള്‍ തുടങ്ങി.

ഇനി കര്‍ക്കിടകമാസം മുഴുവന്‍ രാമായണമാസമാണ്. വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങളിലും രാമായണ പാരായണത്തിന്റെ നാളുകളാണ് വരുന്നത്.കര്‍ക്കിടമാസത്തില്‍ രാമായണ കഥ മുഴുവന്‍ വായിച്ചുതീര്‍ക്കുന്നത് പുണ്യമാണെന്ന് മലയാളികള്‍ വിശ്വസിയ്ക്കുന്നു.

നീ‍ ചെയ്യുന്ന നീചപ്രവൃത്തികളുടെ ഫലം നിന്റെ ഭാര്യക്കും കുട്ടിക്കും വയറുനിറയ്ക്കാനാണെങ്കില്‍ അവരും കൂട്ടിനുണ്ടാവുമോ അനുഭവിക്കാന്‍ എന്ന സപ്തര്‍ഷികളുടെ ചോദ്യത്തില്‍നിന്നും രത്നാകരനെന്ന കാട്ടാളന്‍ കവിയും മഹര്‍ഷിയുമായിത്തീര്‍ന്നാണ് രാമായണ രചന ആരംഭിക്കുന്നത്.

തപസ്സും വേദാധ്യയനവുമായി ആശ്രമത്തിലിരിക്കുന്ന വാല്‍മീകി മഹര്‍ഷിയോട് ലോകത്തിനു മുഴുവന്‍ വേദത്തിന്റെ അറിവിനെ പകര്‍ന്നുകൊടുക്കാന്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാരദമഹര്‍ഷി രാമായണ കഥ പറഞ്ഞുകൊടുക്കുന്നു.

പരേതാത്മക്കളുടെ അനുഗ്രഹത്തിനായി വാവുബലി നല്കുന്ന കാലം കൂടിയാണ് കര്‍ക്കിടകം. പിതൃക്കള്‍ക്ക് ഒരു ദിവസത്തേക്ക് വേണ്ട ആഹാരമാണ് തിലോദകമായി സങ്കല്‍പ്പപൂര്‍വ്വം സമര്‍പ്പിക്കുന്നത്. പിതൃക്കളോടുളള ശ്രദ്ധ അവരെ സം‌പ്രീതരാക്കുന്നു. അനന്തര തലമുറകളില്‍ അവര്‍ അനുഗ്രഹം ചൊരിയുന്നു. ഗൃഹസ്ഥാശ്രമികളായ സാധാരണക്കാരന്‍ ഐശ്വര്യലബ്ധിക്കായി വീടുകളില്‍ ഭഗവതിസേവ, ഗണപതിഹോമം, രാമായണ പാരായണം എന്നിവ നടത്തുന്നു. പഞ്ഞമാണെങ്കിലും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആഹാരവും മറ്റും നല്‍കുന്നു.

തമിഴ്നാട്ടില്‍ ആടിമാസമായാണ് ഇത് അറിയപ്പെടുന്നത്. അമ്പാള്‍ ദേവതയ്ക്ക് വേണ്ടി അവിടെയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തും. കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിലും കര്‍ക്കടകമാസത്തിന്റെ തുടക്കമായ ജൂലൈ 17 വെളളിയാഴ്ച പ്രത്യേക പൂജകള്‍ നടത്തുന്നുണ്ട്.

രോഗങ്ങളുടെ കാലമായതിനാല്‍ കര്‍ക്കിടകത്തില്‍ മലയാളികള്‍ പ്രത്യേകമായ ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുന്ന പതിവുമുണ്ട്. ഒരുവര്‍ഷം മുഴുവന്‍ ആഹാരാദികളെക്കൊണ്ട് സ്തംഭിക്കപ്പെട്ട വയറിന് നല്‍കുന്ന ചികിത്സയാണ് മുക്കുടി സേവിക്കല്‍. ദശപുഷ്പങ്ങള്‍ ശ്രീപോതിക്ക് വയ്ക്കുന്നത് കൂടാതെ അന്നന്ന് പറിച്ചെടുത്ത് കഴുകി അരച്ച് മോരില്‍ കലക്കി വെറുംവയറ്റില്‍ കഴിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല.

കിണറ്റില്‍ കിടക്കുന്ന തവള, തന്റെ ചെറിയ ലൊകം മാത്രം അറിയുന്നു. ഭക്തിയും വേദാന്തവും ഭൌതികതയും, ആധ്യാത്മികതയും ഒക്കെ ഓരോ കിണറാണ്. അതില്‍ വീണ്, അതാണ് ലോകം എന്ന് തെറ്റിദ്ധരിച്ച് കണ്ണ് കാണാതെ ഇരിക്കുകയാണ് പലരും എന്നാണ് വിവേകാനന്ദസ്വാമികള്‍ പറഞ്ഞ കൂ‍പമണ്ഡൂകത്തിന്റെ കഥയിലെ സാരം‍.

കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ഓരോ ദിവസവും വായിച്ചു തീര്‍ക്കേണ്ട ഭാഗങ്ങള്‍ അന്നന്നു തന്നെ വായിച്ചു തീര്‍ക്കണം. ദിവസവും ക്ഷേത്ര ദര്‍ശനവും കര്‍ക്കിടകത്തില്‍ പതിവാണ് .

പൊന്നിന്‍ ചിങ്ങത്തിനായുളള കാത്തിരിപ്പ് കൂടിയാണ് കര്‍ക്കിടക മാസം. കര്‍ക്കിടകത്തിലെ കലി തുളളി പെയ്യുന്ന മഴക്ക് ശേഷമുളള മലയാളത്തിന്റെ പൊന്നോണത്തിന് വേണ്ടിയുളള കാത്തിരുപ്പ് കൂടിയാണ് കര്‍ക്കിടക മാസം.

ഈ ലേഖനം ഞാന്‍ എഡിറ്ററായ പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

Monday, June 15, 2009

സ്വേച്ഛാധിപത്യാന്തത്തിന്റെ അറുപത്തിനാലുവര്‍ഷങ്ങള്‍



ലോകത്തെ കിടുകിടാ വിറപ്പിച്ച സേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മഹത്യയുടെ അറുപത്തിനാലാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ഏപ്രില്‍ 30 ആം തിയതി.

1945 ഏപ്രില്‍ 30 ന് പുലര്‍ച്ചെ ആയിരുന്നു ഹിറ്റ്ലറും നവവധുവായ കാമുകി ഈവാ ബ്രൗണും ബര്‍ലിനിലെ വളരെ സുരക്ഷിതമായ ഭൂഗര്‍ഭ അറയില്‍ സ്വയം മരണത്തിന് പിടികൊടുത്തത്. ഇതിന്‍റെ പിറ്റേന്നാണ് വിശ്വസ്ഥനായ ഗീബല്‍സും ഭാര്യ മാള്‍ഡയും കുഞ്ഞുങ്ങളും ഒരുമിച്ച് ആത്മഹത്യ ചെയ്തത്.
ഹിറ്റ്ലറുടെ ചെയ്തികള്‍, കൊടും ക്രൂരതകള്‍, നരഹത്യകള്‍, വംശീയ മൗലിക വാദം എല്ലാം മാനവികതയ്ക്കേറ്റ ആഘാതങ്ങളായിരുന്നു. ജനാധിപത്യത്തിന്‍റെ ബദ്ധ ശത്രുവായും പൈശാചികതയുടെ പര്യായമായുമാണ് ലോകം ഹിറ്റ്ലറെ വിശേഷിപ്പിക്കുന്നത്.

പരാജിതനായി നില്‍ക്കക്കള്ളിയില്ലാതെ സ്വയം മരിച്ചൊടുങ്ങിയെങ്കിലും ഹിറ്റ്ലര്‍ തീര്‍ത്ത ഭീകരാന്തരീക്ഷം ദശാബ്ദങ്ങളോളം നിലനിന്നിരുന്നു. ഹിറ്റ്ലര്‍ മരിച്ചിട്ടില്ല എന്നൊരു പ്രബലമായ വിശ്വാസവും കുറേക്കാലം നിലനിന്നിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യസേന കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും ജര്‍മ്മനിയിലേക്ക് കുതിച്ചു കയറുകയാണ്. സോവിയറ്റ് ചുവപ്പ് പട ബര്‍ലിന് നേരെ പാഞ്ഞടുക്കുകയാണ്. സേന പിടികൂടിയാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകല്‍ ഹിറ്റ്ലര്‍ മുന്‍കൂട്ടി കണ്ടു. ലോകം മുഴുവന്‍ വിറപ്പിച്ച ഹിറ്റ്ലറുടെ കാല്‍ക്കീഴില്‍ നിന്നും മണ്ണ് ചോര്‍ന്ന് പോവുകയായിരുന്നു.

ഫഹറര്‍ ബങ്കര്‍ എന്ന രഹസ്യ ഭൂഗര്‍ഭ മന്ദിരത്തിലേക്ക് ഹിറ്റ്ലറും ഉറ്റ അനുയായികളും അഭയം പ്രാപിച്ചു-1945 ജനുവരി 16ന്. കാമുകി ഈവാ ബ്രൗണ്‍, മാര്‍ട്ടിന്‍ ബോര്‍മാന്‍, ജോസഫ് ഗീബല്‍സ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സോവിയറ്റ് സൈന്യം ബര്‍ലിന് നേരെ വെടിയുതിര്‍ത്തു തുടങ്ങിയപ്പോള്‍ ഹിറ്റ്ലറുടെ മനോധൈര്യം ചോര്‍ന്നു. ഏപ്രില്‍ 22ന് തിരക്കു പിടിച്ചൊരു യോഗം ചേര്‍ന്ന് രക്ഷപ്പെടേണ്ട എന്നും ബര്‍ലിനില്‍ കിടന്ന് മരിക്കാമെന്നും ഹിറ്റ്ലര്‍ തീരുമാനിച്ചു.

23ന് റോബര്‍ട്ട് വോണ്‍ ഗ്രെയിനിനെ പിന്‍ഗാമിയായി വാഴിച്ചു. ഏപ്രില്‍ 28 ന് ഹിറ്റ്ലര്‍ വില്‍പ്പത്രവും രാഷ്ട്രീയ പ്രഖ്യാപനവും എഴുതിവച്ചു. 29 ന് കാമുകിയായ ഈവാ ബ്രൗണിനെ വിവാഹം ചെയ്തു. അല്‍പ്പം ചീരക്കറിയും ചീസും കഴിച്ച് ഇരുവരും ഭൂഗര്‍ഭ വസതിയിലെ പഠനമുറിയിലേക്ക് പോയി.

മുപ്പതാം തീയതി രാവിലെ മരിച്ചു കിടക്കുന്ന ഹിറ്റ്ലറെയും ഈവാ ബ്രൗണിനെയുമാണ് കൂട്ടാളികള്‍ കണ്ടത്. ഹിറ്റ്ലര്‍ നെറ്റിയിലോ വായ്ക്കകത്തോ വെടിവച്ചാണ് മരിച്ചത്. ഈവാ ബ്രൗണ്‍ സയനൈഡ് കഴിച്ചും.

ലോകം കണ്ട മറ്റൊരു സ്വേച്ഛാധിപതിയായിരുന്ന മുസോളിനിയെ ഫാസിസ്റ്റ് വിരോധികള്‍ പിടികൂടി കൊന്നതിന്റെയും അറുപത്തിനാലാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ഏപ്രില്‍ 28 ആം തിയതി.

1883 ജൂലൈ 29 ന് നേമാഗ്നോയില്‍ ഫോര്‍ളിക്കടുത്തുള്ള പ്രിഡാപ്പിയോയിലാണ് മുസോളിനി ജനിച്ചത്. അച്ഛന്‍ അലക്സാന്‍ഡ്രോ ഇരുമ്പു പണിക്കാരനായിരുന്നു. അമ്മ റോസ സ്കൂള്‍ അദ്ധ്യാപികയും.

1922 മുതല്‍ നാല്‍പത്തി മൂന്നു വരെ ഇറ്റലിയില്‍ അദ്ദേഹം സ്വാതന്ത്ര്യവും അധികാരവും ദുര്‍വിനിയോഗം ചെയ്ത് സ്വേച്ഛാധിപത്യ ഭരണം നടത്തി.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോട് കൂറു പുലര്‍ത്തിയിരുന്ന മുസോളിനി ഒന്നാം ലോകമഹായുദ്ധ കാലത്താണ് അതിനോട് വിട പറഞ്ഞത്. 1919 ല്‍ അദ്ദേഹം ഫാസ്കി ഡി കൊമ്പാത്തിമെന്‍റൊ സ്ഥാപിച്ചതോടെ ഫാസിസം ഒരു സംഘടിത പ്രസ്ഥാനമായി മാറുകയായിരുന്നു.

1921 ല്‍ മുസോളിനി ഇറ്റലിയിലെ പാര്‍ലമെന്‍റംഗമായി. അരാജകത്വം അവസാനിപ്പിക്കുന്നതില്‍ നിലവിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ 1922 ഒക്ടോബറില്‍ രാജാവ് മുസോളിനിയെ വിളിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യപ്പെട്ടു.

അക്കൊല്ലം 26,000 അനുയായികളോടെ റോമിലേക്ക് മാര്‍ച്ച് നടത്തിയ മുസോളിനിയുടെ രാഷ്ട്രീയ പിന്‍ബലം മനസിലാക്കിയ രാജാവ് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ അധികാരം കൂടി നല്‍കി.

ഇതോടെ മുസോളിനി ആളാകെ മാറുകയായിരുന്നു. രാജാവിനും മാര്‍പാപ്പയ്ക്കും മുകളിലാണ് താനെന്നു കരുതി. പല കാര്യങ്ങളും അദ്ദേഹം ഒരേ സമയത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു തുടങ്ങി.

മുസോളിനിയുടെ ഫാസിസ്റ്റ് രീതികള്‍ ജനങ്ങളെ ആകെ കുഴപ്പത്തിലാഴ്ത്തി. പക്ഷെ പാര്‍ലമെന്‍റില്‍ പിന്‍തുണയുണ്ടായിരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളും തന്‍റെ വരുതിക്ക് കീഴിലാക്കി. തെരഞ്ഞെടുപ്പ് രീതിയില്‍ തനിക്കനുകൂലമായ ചില കര്‍ശന മാറ്റങ്ങളും വിലക്കുകളും കൊണ്ടുവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ അധികാരവും സ്വന്തം കീഴിലാക്കി.

രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ എനിക്കേ പരിഹരിക്കാന്‍ കഴിയൂ എന്നദ്ദേഹം പത്രങ്ങളിലൂടെ വിളമ്പരം ചെയ്തു. ഇറ്റലിയില്‍ പൊലീസ് ഭരണം കൊണ്ടുവന്നു. അധികാര ദുര്‍വിനിയോഗം നടത്തി ജനങ്ങളെ പീഢിപ്പിക്കാന്‍ തുടങ്ങി. പാര്‍ലമെന്‍റിലെ കീഴ് വഴക്കങ്ങളും നിയമസംഹിതകളും മാറ്റിയെഴുതി.

ഫാസിസ്റ്റ് ഭരണ വ്യവസ്ഥയെ സംരക്ഷിക്കാന്‍ അദ്ധ്യാപകരെ കൊണ്ടു പോലും പ്രതിജ്ഞയെടുപ്പിച്ചു.ഫാസിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരമില്ലാത്ത പത്രപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ അംഗീകാരമില്ലായിരുന്നു. വ്യവസായ മേഖലകളെ വ്യക്തികേന്ദ്രീകൃതങ്ങളാക്കി മാറ്റി.

1939 ല്‍ ഹിറ്റ്ലറുമായി കരാറുണ്ടാക്കി ആസ്ട്രിയയ്ക്കെതിരായി പോരാടി. ഹിറ്റ്ലറുടെ നാസിപ്പടയ്ക്കു വേണ്ടി യഹൂദരെ പീഢിപ്പിച്ചു. വര്‍ണ്ണ വിവേചനം നടത്തി.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലര്‍ക്ക് വേണ്ടി പോരാടിയ മുസോളിനിയുടെ സൈന്യം പരാജയപ്പെട്ടു. ഇതോടെ ജനങ്ങള്‍ അദ്ദേഹത്തിനെതിരായി തിരിഞ്ഞു. മുസോളിനി ഭരണത്തെ രാജാവ് പിരിച്ചുവിട്ടു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

പക്ഷെ, ജര്‍മ്മന്‍ സൈന്യം മുസോളിനിയെ രക്ഷിച്ചു. അതോടെ മുസോളിനി അവരുടെ കൈയിലെ കളിപ്പാവയായിത്തീര്‍ത്തു.

വടക്കേ ഇറ്റലിയില്‍ പിന്നീട് അദ്ദേഹം റിപ്പബ്ളിക്കന്‍ ഫാസിസ്റ്റ് സംവിധാനത്തിന് രൂപം നല്‍കിയെങ്കിലും ഏറെ നാള്‍ പ്രവര്‍ത്തിക്കാനായില്ല. പല ഫാസിസ്റ്റ് നേതാക്കന്മാരും മുസോളിനിയുമായി പിണങ്ങിപ്പിരിഞ്ഞു.അവരില്‍ മിക്കവരെയും മുസോളിനിയുടെ ഭൃത്യന്മാര്‍ പിടികൂടി കൊന്നു. ഇക്കൂട്ടത്തില്‍ മുസോളിനിയുടെ അനന്തിരവനുമുണ്ടായിരുന്നു.

1945 ഏപ്രില്‍ 28 ആം തിയതി ക്ലാരാ പെറ്റാച്ചിയുമായി സ്വിറ്റ്സര്‍ലന്‍റിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേ ഫാസിസ്റ്റ് വിരോധികള്‍ അവരില്‍ മിക്കവരെയും മുസോളിനിയെ പിടികൂടി കൊന്നു. ഇരുവരുടെയും മൃതശരീരം മിലാനിലെ പിയസലെ ലൊരേത്തോയില്‍ പൊതുദര്‍ശനത്തിനായി തൂക്കിയിട്ടു.

Monday, April 13, 2009

ജീവിത ചൂടില്‍ ഉരുകിയൊലിക്കുമ്പോഴും, സ്വപ്നം വിതയ്ക്കാന്‍ വിഷു.


കേരളത്തിലെ കാര്‍ഷികോത്സവമാണല്ലോ വിഷു. അതിന്നാല്‍ നമ്മുടെ വിളവെടുപ്പുത്സവവുമാണ്‌ വിഷു. വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ വിഷു ആചരിക്കുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്. വിഷു രണ്ടു തരമുണ്ട്; മേടവിഷുവെന്നും തുലാവിഷുവെന്നും. ഇതില്‍ മേടവിഷുവാണ് നമുക്ക് പ്രധാനം.
മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌ എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ? കൈവന്ന ഐശ്വര്യത്തെ എതിരേല്‍ക്കുക എന്ന ലക്‌ഷ്യമാണ്‌ ഈ ഉത്സവത്തിന്റെ സന്ദേശം, ഒപ്പം അടുത്ത ഒരു കൊല്ലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. ഇതിനെ വിഷുഫലം എന്നാണ്‌ പറയുക.
മത്സ്യ-മാംസാഹാരാദികള്‍ വര്‍ജ്ജിച്ചുകൊണ്ടുള്ള ഉത്സവമാണ്‌ ഓണം എങ്കില്‍ വിഷു അതിന്‌ കടകവിരുദ്ധമാണ്‌. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരാഹത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളില്‍ നിഴലിക്കുന്നു. അതിനാല്‍ ഓണത്തേക്കാള്‍ പഴക്കമുള്ള ആഘോഷമാണ്‌ വിഷു എന്ന് കരുതുന്നു.
കേരളത്തില്‍ മാത്രമല്ല, അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അയല്‍ സംസ്ഥാനങ്ങളില്‍ പോലും വിഷു ആഘോഷിക്കാറുണ്ട്. കൂടാതെ ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ഉണ്ട്.

എല്ലായിടത്തും ഭാരതത്തില്‍ മുന്‍പ് നിലവിലിരുന്ന പഞ്ചാഗം പ്രകാരമുള്ള വര്‍ഷാരംഭമാണ്‌ ഈ ദിനം.
അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു. ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. 'വിഷു എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത്' എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു.

സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടല്‍ തുടങ്ങുന്നു.

സംക്രാന്തികളില്‍ പ്രധാനം മഹാവിഷുവാണ്‌. ഈ വിശേഷ ദിവസങ്ങള്‍ പണ്ടു മുതലേ ആഘോഷിച്ചു വന്നിരുന്നിരിക്കണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ 'പതിറ്റുപത്ത്' എന്ന് കൃതിയില്‍ ഉണ്ട്. എന്നാല്‍ വര്‍ഷാരംഭമായി കേരളത്തില്‍ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവര്‍ഷാരംഭത്തോടെ ആയിരിക്കണം. ക്രി.വ. 825 ല്‍ പകലിന്‍‌റ്റേയും രാത്രിയുടേയും ദൈര്‍ഘ്യം ഒന്നായ ദിവസം ഏപ്രില്‍ 15 നായിരുന്നു. അന്നാണ്‌ പുതുവര്‍ഷമായി പുതിയ കൊല്ലവര്‍ഷത്തില്‍ (പഞ്ചാംഗം) രേഖപ്പെടുത്തിയത്. അതായത് സൂര്യന്‍ മേഷാദിയില്‍ വരുന്ന ദിവസം . എന്നാല്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ മഹാവിഷു 16 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ ചരിവാണ്‌ ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തില്‍ ആയിരുന്നു. എന്നാല്‍ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോള്‍ മീനം രാശിയില്‍ ആണ്‌. എന്നിട്ടും നമ്മള്‍ വിഷു ആഘോഷിക്കുന്നത്‌ മേടത്തില്‍ ആണ്. ഇതേ പോലെ തുലാദി ഇപ്പോള്‍ കന്നി രാശിയില്‍ ആണ്‌.

വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ്‌. വിഷുക്കണി ആണ്‌ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. കണ്ണടച്ചു വേണം ഉറക്കമുണരാന്‍. വാല്‍സല്യത്തിന്‍റെ കൈവിരലുകള്‍ കണ്ണുകളെ പതുക്കെ മൂടും. നമ്മെ നടത്തി പ്രകാശ പൂര്‍ണ്ണിമയുടെ മുന്‍പില്‍ കൊണ്ടുചെന്നാക്കും. വിരലുകള്‍ വകഞ്ഞു മാറ്റി കണ്‍ തുറക്കുമ്പോള്‍ ദീപ്തമായ പൊന്‍കണി.
വെള്ളോട്ടുരുളിയിലോ താലത്തിലോ ആണ് കണിവയ്ക്കുക. സ്വര്‍ണ നിറത്തിലുള്ള കണിവെള്ളരിക്കയും സ്വര്‍ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണികാണാന്‍ വയ്ക്കുക.

തെക്കന്‍ നാടുകളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്.
ഉരുളി പ്രപഞ്ചത്തിന്‍റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്‍റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.

കുടുംബത്തിലെ കാരണവര്‍ കണികണ്ടവര്‍ക്കെല്ലാം കൈനീട്ടം നല്‍കുന്നു. മുന്‍പൊക്കെ പൊന്‍നാണയമായിരുന്നെങ്കില്‍ ഇന്ന് അത്‌ പണമായി മാറിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ പൊതുവേ വിഷുക്കണിക്കും വിഷുക്കൈനീട്ടത്തിനുമാണ് പ്രാധാന്യം.

പ്രാതലിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വറ്റിച്ചാണ്‌ വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിര്‍ബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്‌.

തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാര്‍ന്നതുമായ വിഷുപ്പടക്കങ്ങള്‍ കത്തിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.

വിഷുവിനെപറ്റി പറയുമ്പോള്‍ കണിക്കൊന്നയെപറ്റി പറയാതെ വയ്യ. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.
സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന പൂക്കളാണ് കൊന്നപൂക്കള്‍. പ്രകൃതിയുടെ വിഷുകൈനീട്ടമാണിവ. 'സംസ്കൃതത്തില്‍ കര്‍ണ്ണികാര'മെന്നാണ് കൊന്ന അറിയപ്പെടുന്നത്. കൊന്നയുടെ ശാസ്ത്രീയ നാമം 'കാഷ്യഫിസ്റ്റുല' എന്നാണ്. സംസ്കൃതത്തില്‍ ആരഗ്വധ, രാജവൃക്ഷ എന്നും കൊന്നയെ പറയുന്നു.

കണികൊന്നകളില്‍ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ ദേശീയ പുഷ്പവും. അതിര്‍ത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്‌. എന്നാല്‍ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജ്യോതിഷത്തിലേക്ക് പ്രവേശിച്ചു. നരാകാസുരന്‍റെ നഗരമാണ് പ്രാഗ് ജ്യോതിഷം. അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.
ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു, വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന് ഇഷ്ടപ്പെടാതിരുന്ന കാലത്ത് വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നു എന്നതാണിതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.

ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദി കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു.

ഈ ലേഖനം പാഥേയം എന്ന പുതിയ ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

Friday, April 10, 2009

ഗള്‍ഫ് മേഘലയിലെ സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയെയും പിടികൂടിയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നാണ് അറിയുന്നത്.നിര്‍മാണമേഖല, ബാങ്കിംഗ്, റിയല്‍എസ്റേറ്റ് എന്നി മേഖലകളില്‍ ജോലിചെയ്യുന്നവരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

ആഗോള ബാങ്കിംഗ് മേഖലയിലുണ്ടായ തകര്‍ച്ചയുടെ ചുവടുപിടിച്ച് ഗള്‍ഫ് മേഘലയിലെ ബാങ്കിംഗ്, റിയല്‍എസ്റേറ്റ്, നിര്‍മാണ മേഖലകളും കടുത്ത പ്രതിസന്ധിയില്‍ കുഴങ്ങുന്ന ഒരു കാഴച്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുവരുന്നത്. ഗള്‍ഫ് മേഖലകളില്‍ ‍നിര്‍മാണത്തിലിരിക്കുന്നതും തുടങ്ങാനിരുന്നതുമായ മിക്കവാറും എല്ലാ നിര്‍മാണ പദ്ധതികളും താത്കാലികമായി ബന്ധപ്പെട്ടവര്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഒരവസ്ഥയാണ്.

ഗള്‍ഫ് മേഘലയില്‍ മുഖ്യമായും ആഗോളപ്രതിസന്ധി ബാധിച്ചിരിക്കുന്നത് ദുബായിലാണ്. ഇവിടത്തെ ഒരു പ്രധാന പദ്ധതിയായിരുന്ന ജബല്‍അലിയിലെ 'അല്‍മഖ്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നു. ഇതിനുകാരണം ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഓപ്പറേറ്റിംഗ് ലൈസന്‍സ് ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. ഒട്ട് മിക്ക കമ്പനികളുടെ നിലവിലുള്ള നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിയിരിക്കുന്നതിന്നാല്‍ ജോലിക്കാരെ മറ്റ് പദ്ധതികളിലേക്ക് സ്ഥലംമാറ്റുകയോ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയോയാണ്.

പല കമ്പനികള്‍ ജീവനക്കാരെ തരംതിരിച്ച് നിര്‍ബന്ധിതമായി നീണ്ട അവധിയില്‍ പറഞ്ഞയക്കുകയാണ്.സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് ചില കമ്പനികള്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്നതായും ആക്ഷേപമുയരുന്നുണ്ട്. അധിക വേതനം നല്‍കാതെ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നതായും ആനുകൂല്യങ്ങള്‍ ‍നേടാന്‍ കഴിയാത്തവിധം ടാര്‍ജറ്റ് നിശ്ചയിച്ചതായുമാണ് ഇതിലെ പ്രധാന പരാതികള്‍. ഗള്‍ഫ് മേഖലയില്‍ ഫ്ളാറ്റുകളുടേയും വില്ലകളുടേയും വാടകയില്‍ കുറവുണ്ടായിട്ടുണ്ടെന്നുള്ളത് ഒരു മുഖ്യഘടകമാണ്. ബാങ്കുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ എടുത്തവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ത്തയിലാണ്. ലോണ്‍ വഴി കാര്‍ എടുത്തവര്‍ കാര്‍ ഉപേക്ഷിച്ചു പോകുന്നതായും വാര്‍ത്തകളില്‍ വായിക്കാന്‍ കഴിഞ്ഞു.

മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ആഗോള സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ അന്‍പത്തി ശതമാനം കമ്പനികള്‍ വിദേശികളുടെ നിയമനം മരവിപ്പിച്ചിട്ടുണ്ട്. പതിനേഴ് ശതമാനം കമ്പനികള്‍വരും മാസങ്ങളില്‍ ഈ നിലപാടെടുക്കുമെന്നും സൂചനയുണ്ട്. യു.എ.ഇ, സൌദി, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണു വിദേശ ജീവനക്കാരെ നിയമിക്കുന്നത് നിയന്ത്രിച്ചിരിക്കുന്നത്. പതിനെഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിലെ സ്ഥിതിയാകും കൂടുതല്‍ മോശം. സാമ്പത്തിക മാന്ദ്യത്തിനു ദുബായിലെ ആയിരക്കണക്കിനു ജീവനക്കാര്‍, പ്രത്യേകിച്ച് റിയല്‍ എസ്റേറ്റ് മേഖലയിലുള്ളവരാണ് ഇതിന്ന് ഇരയായിക്കുന്നത്.

ശമ്പളം മരവിപ്പിക്കുക എന്നതാണ് സാമ്പത്തിക മാന്ദ്യം തരണം ചെയ്യാന്‍ പല കമ്പനികളും കണ്ട എളുപ്പ മാര്‍ഗ്ഗം.തൊഴിലാളികളുടെ ശമ്പളം മരവിപ്പിക്കരുതെന്ന് കമ്പനികളോട് ഗള്‍ഫിലെ അധികാരികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇത് എത്രകണ്ട് പ്രാപല്യത്തില്‍ വരും എന്ന് പറയാനാവില്ല. ശമ്പള നിരക്കു കുറച്ചും ജീവനക്കാരെ വെട്ടിച്ചുരുക്കിയും ബജറ്റ് സന്തുലിതമാക്കാനുള്ള ശ്രമത്തിലാണവര്‍. പതിനെഞ്ച് ശതമാനം കമ്പനികള്‍ ലേ ഓഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരുപത് ശതമാനം കമ്പനികള്‍ ഇതേക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളുടെ എണ്ണം അഞ്ചുലക്ഷം വരുമെന്നാണ് നമ്മുടെ ധനകാര്യ മന്ത്രി ബഡ്ജറ്റ് അവതരണ വേളയില്‍ നിയമസഭയില്‍ പറഞ്ഞത്.

എണ്ണ വിപണയിലുണ്ടായ തകര്‍ച്ച ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചു കഴിഞ്ഞിരിക്കുന്ന ഒരവസ്ഥയിലാനിപ്പോള്‍. സാമ്പത്തിക മാന്ദ്യം കടന്നാക്രമിച്ച നിര്‍മാണ മേഖലയിലും ബാങ്കിംഗ് മേഖലയിലേക്കും പ്രതിസന്ധി വ്യാപിച്ചതിനാല്‍ മിക്ക ജോലിക്കാരും പ്രതിസന്ധിഘട്ടത്തിലാണ്. പിരിച്ചു വിടുന്ന വരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും ചിന്തിക്കപ്പൊടേണ്ട ഒന്നാണ്.ഇതു തന്നെയാവും നമ്മുടെ ബഡ്ജറ്റില്‍ തിരിച്ചിവരുന്ന മലയാളികള്‍ക്കായി പല പദ്ധതികളും ഉള്‍പ്പെടുത്താന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചതും. പതിനെഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യു.എ.ഇ.യില്‍, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപതിനായിരം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായും ഇന്ത്യന്‍ എംബസിയുടെ കണക്കില്‍ പറയുന്നു.

യു.എ.ഇ.യിലെ വിസാ നിയമപ്രകാരം ജോലി നഷ്ട്ടപ്പെട്ടാല്‍ ഒരു മാസത്തിനകം വിസ റദ്ദാക്കണമെന്നാണ് നിയമം. പ്രതിസന്ധി മാറുമ്പോള്‍മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് മിക്ക മലയാളികളും ഗള്‍ഫ് വിടുന്നത്.ഇന്ത്യയിലെ പ്രവാസികാര്യ വകുപ്പും കോസുലേറ്റും തങ്ങളുടെ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെട്ട് എന്തെങ്കിലും വഴി തുറന്നു തരുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോള്‍ പ്രവാസികള്‍.

ഈ ലേഖനം പാഥേയം
എന്ന പുതിയ ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

Sunday, February 1, 2009

മാപ്പിളകലയും ശരീഅത്തും


കലയും,ശാസ്ത്രവും മനുഷ്യജീവിതത്തെ ഒട്ടേറെ സ്വാധീനിക്കാന്‍ കഴിവുളള കാര്യങ്ങളാണെന്ന് മനസിലാവാഞ്ഞിട്ടോ,അത് നടത്തിയേക്കാവുന്ന വിപ്ലവത്തെ ഭയനിട്ടാണോ എന്നറിയില്ല ഇവ രണ്ടും പടിക്ക്പുറത്ത് എന്ന സമീപനമാണ് മുസ്ലീം യഥാസ്ഥികമനസ്സ് കൈകൊളളുന്നത്.

കാലഘട്ടത്തിന്‍‌റ്റെ വെല്ലുവിളികളെ
അതിജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശാസ്ത്രത്തോടുളള സമീപനത്തില്‍ അയയേണ്ടിവന്നു.കലയുടെ കാര്യം ഇന്നും പൂര്‍വ്വസ്ഥിതിയില്‍ തന്നെയാണ്. മത്വിശ്വാസങ്ങളില്‍ ഭൂരിപക്ഷവും കലാസ്വാദകരാ‍ണെന്നും എണ്ണപ്പെടേണ്ട സര്‍ഗ്ഗസിദ്ധികള്‍ ഉളളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും അറിയാമായിരുന്നിട്ടും അത് അവഗണിക്കുകയാണ്.

ഒരു സമൂഹത്തിന്‍‌റ്റെ ആസ്വാദനനിലവാരവും, സംതൃപ്തിയും, ആത്മാവിഷ്ക്കാരസ്വാതന്ത്രവും വിലക്കുകളും മുടക്കുകളും പറഞ്ഞ് തടഞ്ഞുവെക്കാന്‍ കഴിയുന്നതല്ല. ആത്മീയവഴികളില്‍ ഉലച്ചില്‍ തട്ടാത്തകാലങ്ങളില്‍ പോലും മാപ്പിളകലയിലെ ശേഷിപ്പുകലായി നില്‍ക്കുന്ന ഗ്രന്ഥങ്ങള്‍ അക്കാര്യം അടിവരയിടുന്നുണ്ട്. കലയും ശാസ്ത്രവും ഇബ്‌ലീസിന്‍‌റ്റെ വഴിയാണെന്ന ചിന്ത മാറേണ്ടിയിരിക്കുന്നു. അന്വേഷണബുദ്ധിയും സര്‍ഗ്ഗ ചിന്തയും ദൈവം തമ്പുരാന്‍‌റ്റെ വരദാനമാണെന്ന് തിരിച്ചറിയുകയാണ് നല്ലത്.

ആധുനിക സാങ്കേതികവിദ്യകള്‍ വളര്‍ന്ന് വന്നതോട് കൂടി അത്മീയ ചിന്തകളേയും,സാംസ്കാരിക പൈതൃകങ്ങളേയും പിന്നിലാക്കികൊണ്ട് കലാപ്രവര്‍ത്തനങ്ങളും പ്രവര്‍ത്തകരും മനുഷ്യ മനസിനെ കീഴടക്കി വാഴുകയാണ്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും കലാസ്വാദനത്തിന് സമയം കണ്ടെത്തുകയാണ് മനുഷ്യര്‍. നിഷിദ്ധമെന്ന് പറഞ്ഞു കലാപ്രവര്‍ത്തനത്തെ നിരുത്സാഹപ്പെടുത്തിയവര്‍ കലാപ്രവര്‍ത്തനത്തിന്‍‌റ്റെ ഫലമായി വിശ്വാസത്തിന്‍‌റ്റെ അടിയാധാരങ്ങള്‍ ആടിഉലയുന്നത് നിസ്സഹരായി കണ്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു.കാലഘട്ടത്തിനെ അതിജീവിക്കനമെന്ന നിശ്ചയമുണ്ടെങ്കില്‍ കലാപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും നേരായ വഴിയിലേക്ക് അതിനെ തിരിച്ചു വിടാനുളള ഹൃദയവിശാലതയും പ്രകടിപ്പിക്കണം.

വിദ്യാഭ്യാസം, തൊഴില്‍ കച്ചവടം ജീവകാരുണ്യപ്രവര്‍ത്തനം നീതിക്ക് വേണ്ടിയുളള പോരാട്ടം ഇവയൊക്കെ ഇസ്ലാമിക പ്രവര്‍ത്തനത്തിന്‍‌റ്റെ ഭാഗമായി മുസ്ലീംകള്‍ ഏറ്റെടുക്കുന്നത് പോലെ കലാപ്രവര്‍ത്തനത്തെയും ഉള്‍പ്പെടുത്തുന്നതില്‍ എന്താണാവോ കുഴപ്പം. മതനേതാക്കളും, മുസ്ലീംജീഹ്വകളും ഇതേറ്റെടുക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. വിശ്വാസം എത്ര ഉറച്ചതായാലും ആത്മാര്‍ത്ഥത എത്ര മികച്ചതായാലും അവ ബോധ്യപ്പെടുത്താനുളള വഴി വിശാലമായ ഒരു സ്വകാര്യമാകുന്നതിലും ഭേദം സുതാര്യമാക്കുന്നതാണ്.

മാപ്പിള കലകളുടെ വളര്‍ച്ചക്ക് വഴിമുടക്കികളായി നില്‍ക്കുന്ന ഒരു വിഭാഗം വേറെയുണ്ട്.ഒറ്റനോട്ടത്തില്‍ അവര്‍ കലാപ്രവര്‍ത്തകരായാണ്‌ മുന്നണിയിലുളളത്.അവര്‍ക്ക് കല എന്താണെന്നോ അതിന്റെ സാധ്യതകളെന്തൊക്കെയാണെന്നോ മനസിലാക്കാന്‍ കഴിയുന്നില്ല.കാരണം അവരുടെ ശാഠ്യം ഇതൊരു ശരീഅത്ത് നിയമം പോലെ സംരക്ഷിക്കപ്പെടേണ്ട ഓന്നാണിതെണ്.പഴയകാലത്തെ കവികള്‍ സിദ്ധിച്ച അക്ഷജ്ഞാനം അറബി മലയാളത്തില്‍ നിന്നായതുകൊണ്ട് അവരുടെ രചനകള്‍ അതിലൂടെ ആയിരുന്നു.കാലവും,ലോകവും മാറിയപ്പോള്‍ മുസ്ലീമുകള്‍ക്കിടയില്‍ അറബിമലയാളം വാമൊഴിയോ വരമൊഴിയോ അല്ലാതെയായി.അവര്‍ മാതൃഭാഷ പഠിക്കുകയും അവരുടെ സര്‍ഗ്ഗസിദ്ധികള്‍ മാതൃഭാഷ ഉള്‍ക്കൊളളുവാനും തുടങ്ങി.അത് മാപ്പിലകലയുടെ മാറ്റ് കുറക്കുമെന്ന് ഇന്ന് മാപ്പിളകലയുടെ വക്താക്കളായി മുന്നില്‍ നില്‍ക്കുവരുടെ ധാരണ മാപ്പിളകലയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ ഇക്കൂട്ടരുടെ തെറ്റിധാരണമാറ്റിയെടുക്കുക എന്ന ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

അറബിമലയാളത്തില്‍ എഴുതപ്പെട്ടതിനെക്കാള്‍ മികച്ച ഒട്ടേറെ രചനകള്‍ മാതൃഭാഷയില്‍ ഉണ്ടായിട്ടുകൂടി ഇക്കൂട്ടര്‍ അതിനെതിരെ മുഖം തിരിച്ചു നില്‍ക്കുന്നു.സംഗീതത്തെ ഇശലുകളെ പേരില്‍ ഒരു നാഥനില്ലാത്ത കളരിയാക്കുന്നത് വിഡ്ഡിത്തമാണെന്നും തിരിച്ചറിയണം.ഹിന്ദുസ്ഥാനി രാഗമുള്‍കൊണ്ട് ഉര്‍ദ്ദുവിലുളള അനേകം ഇസ്ലാമിക രചനകള്‍ മനുഷ്യ മനസുകളെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു എന്നത് കണ്ടറിയണം.ഇശലുകളുടെ വഴിയും നല്ല ഈണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം വിസ്മരിക്കപ്പെടുന്നില്ല.ആ മനോഹരങ്ങളെ സൂക്ഷിച്ചുവെക്കപെടേണ്ടത് തന്നെയാണ്.അത് മാത്രമാണ് മികച്ചതെന്നവാദം അംഗീകരിക്കപ്പെടുന്നത് ശരിയല്ല.

അമ്പതുകള്‍ക്ക് ശേഷമാണ് മാപ്പിളകലകള്‍ക്ക് ഒരു പുത്തനുണര്‍വ്വുണ്ടായത്.അതിന്റെ പ്രധാന കാരണം മികച്ച സംഗീതജ്ഞര്‍ ചെറിയതോതിലെങ്കിലും അവ രാഗങ്ങളില്‍ ലയിപ്പിച്ചെടുക്കുവാന്‍ പരിശ്രമിച്ചതുകൊണ്ടുമാത്രമാണ്.പലവിധമാലകളും മന:പാഠമാക്കുകയും,ഒരത്മീയനിര്‍വൃതിയോടുകൂടി അവ പാടി നടന്നിട്ടും അതൊരു ജനകീയകലയായി വളരാതെ പോയതും സംഗീതജ്ഞന്മാരുടെ കരസ്പര്‍ശങ്ങള്‍ ഏല്‍ക്കാതെ പോയതുകൊണ്ടാണ്.വാദ്യങ്ങള്‍ അനുവദനീയമാണോ എന്ന ചോദ്യത്തിനു മുന്നില്‍ നില്‍ക്കുനുണ്ട്.പഴം തിന്നാം അതിന്റെ മണമാസ്വദിക്കാന്‍ പാടില്ല എന്ന ഒരു ശാഠ്യം വേണോ? വാദ്യങ്ങളോടൊപ്പമാണ് കാലം സഞ്ചരിക്കുന്നത്.

രണ്ടു കൈകളുണ്ടായിട്ടുതന്നെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുന്നു.രണ്ടു കൈകള്‍കൂടി ദൈവം തമ്പുരാന്‍ കനിഞ്ഞരുളിയാല്‍ നമ്മുക്ക് ചെവികള്‍ പൊത്തി വാദ്യത്തെ തടയാം മറ്റു മാര്‍ഗ്ഗമില്ല.കലയുടെ പേരില്‍ കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഒരു പ്രവണത വളര്‍ന്നു വരുന്ന വേവലാതിയും ഇന്നുണ്ട്.കിട്ടേണ്ടത് കിട്ടിയാല്‍ അവ വഴിമാറിക്കോളും.കാലത്തിനു മായ്ച്ചു കളയാന്‍ പറ്റാത്ത സൂരോദയങ്ങള്‍ ഇനിയും വരാനുണ്ട്.കൂടുതലായി മാതൃഭാഷകള്‍ ഉള്‍ക്കൊണ്ട രചനകളെ സംരക്ഷിക്കപ്പെടാനുള്ള ഒരു ശ്രമം എല്ലാഭാഗത്തുനിന്നുണ്ടാവുകയും അവ അക്കാഡമിക്ക് തലത്തിലേക്കുനയിക്കപ്പെടാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതാവശ്യമാണ്.

ഈ ലേഖനം പാഥേയം എന്ന പുതിയ ഓണ്‍ലൈന്‍
മാഗസിനിലും വായിക്കാം